തൊടുപുഴ: മാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവാവും യുവതിയും പോലീസിൻ്റെ പിടിയിലായി. തൊടുപുഴ പെരുമ്പള്ളിച്ചിറ പഴേരി വീട്ടിൽ യുനസ് റസാക്ക് (25), കോതമംഗലം നെല്ലിക്കുഴി ഇടനാട് നെല്ലിത്താനത്ത് വീട്ടിൽ അക്ഷയ ഷാജി (22) എന്നിവരെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ തൊടുപുഴയിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഇവരിൽ നിന്നും 6.6 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി ചൂടാക്കി ഉപയോഗിക്കുന്നതിനുള്ള സ്ഫടിക കുഴൽ, ചെറിയ പൊതികളാക്കി കൊടുക്കുന്നതിനുള്ള പ്ലാസ്റ്റിക് കവറുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇവർ എംഡിഎംഎ വിതരണം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. ഇതിൻ്റെ ഭാഗമായി തൊടുപുഴ മേഖലയിലെ പല ലോഡ്ജുകളിലും ഇവർ മുറിയെടുത്ത് താമസിച്ചിരുന്നു.
എംഡിഎംഎ വിൽപ്പനക്കായി ഇരുവരും ഇന്ന് ഉച്ചക്ക് മുറിയെടുത്തതായി ഡിവൈ.എസ്.പി മധു ബാബുവിന് രഹസ്യ വിവരം ലഭിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ തൊടുപുഴ സർക്കിൾ ഇൻസ്പെക്ടർ വി.സി. വിഷ്ണു കുമാർ, എസ്.ഐമാരായ കൃഷ്ണൻ നായർ, എ.എസ്.ഐ റ്റി.എം. ഷംസുദ്ദീൻ, ഉണ്ണികൃഷ്ണൻ, സി.പി.ഒമാരായ മാഹിൻ, സിനാജ്, വിഷ്ണു, സനൂപ്, രാജേഷ്, റസിയ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.