ഓൺലൈൻ ഷോപ്പിംഗിലൂടെ പറ്റിക്കപ്പെടുന്നവരുടെ എണ്ണം രാജ്യത്ത് ദിനംപ്രതി വർദ്ധിച്ചുവരികയാണ്. ഫ്‌ലിപ്കാർട്ടിൽ ഐഫോൺ ഓർഡർ ചെയ്തപ്പോൾ ബാർസോപ്പ് ലഭിച്ച കഥയാണ് അവസാനമായി പുറത്തുവരുന്നത്.
ചണ്ഡീഗഡ് സ്വദേശിയായ സിമ്രൻപാൽ സിംഗ് ആണ് ഇത്തവണ പറ്റിക്കപ്പെട്ടത്. 51,999 രൂപയുടെ ഐഫോൺ 12 ആണ് സിമ്രൻപാൽ ഓർഡർ ചെയ്തത്. എന്നാൽ എത്തിയത് അഞ്ച് രൂപയുടെ നിർമ ബാർ സോപ്പ് ആയിരുന്നു.
ഡെലിവറി ബോയിയോട് കൊണ്ടുവന്ന ബോക്‌സ് തുറന്നു നോക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് പറ്റിക്കപ്പെട്ടുവെന്ന് അറിഞ്ഞത്. പണം നേരത്തെ കൊടുത്താണ് മൊബൈൽ ഫോൺ ഓർഡർ ചെയ്തത്. എന്നാൽ എത്തിയത് ഫോൺ അല്ലെന്ന് മനസിലായതോടെ ഒടിപി ഷെയർ ചെയ്യാൻ സാധിക്കില്ലെന്ന് സിമ്രൻ പറഞ്ഞു.
കസ്റ്റമർ കെയറിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് ഫ്‌ലിപ്കാർട്ട് തന്നെ ഇവരുടെ ഓർഡർ ക്യാൻസെൽ ചെയ്യുകയായിരുന്നു. തെറ്റ് മനസിലാക്കിയ കമ്പനി പണം തിരികെ നൽകാമെന്ന് അറിയിച്ചിട്ടുണ്ട്.
സംഭവം അറിഞ്ഞതിന് പിന്നാലെ വിശദമായ അന്വേഷണം ആരംഭിച്ചു എന്നാണ് ഫ്ളിപ്പ് കാർട്ടിന്റെ വിശദീകരണം എന്ന് സിമ്രൻ പറഞ്ഞു. വിലകൂടിയ സാധനങ്ങൾ ഓർഡർ ചെയ്യുമ്പോൾ അത് ഡെലിവറി ബോയിയുടെ മുന്നിൽ വെച്ച് തന്നെ തുറക്കണം എന്നാണ് ഫ്‌ലിപ്കാർട്ട് പറയുന്നത്.