മുംബൈ: ഓഹരി വിപണിയിൽ കനത്ത തിരിച്ചടി തുടരവേ അദാനി എന്‍റെർപ്രൈസസിന്‍റെ തുടർ ഓഹരി സമാഹരണം അവസാനിക്കും. ഇരുപതിനായിരം കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെങ്കിലും ചെറുകിട നിക്ഷേപകരുടെ ഭാഗത്ത് നിന്ന് കാര്യമായ പ്രതികരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. 3 ശതമാനം സബ്സ്‍ക്രിപ്ഷൻ മാത്രമാണ് ഇന്നലെ വരെ നടന്നത്.
അതേസമയം അബുദാബിയിലെ ഇന്‍റെർനാഷണൽ ഹോൾഡിംഗ്സ് കമ്പനി 400 മില്യൺ ഡോളർ നിക്ഷേപം നടത്തുമെന്ന് രാത്രിയോടെ പ്രഖ്യാപിച്ചത് അദാനി ഗ്രൂപ്പിന് ആശ്വാസമായി. ആങ്കർ നിക്ഷേപകർക്കായി മാറ്റി വച്ച ഓഹരികൾക്കും നേരത്തെ ഇതേ ഗ്രൂപ്പ് അപേക്ഷിച്ചിരുന്നു.
ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്ന് ഇതുവരെ ഏതാണ്ട് അഞ്ചരലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഓഹരി വിപണിയിൽ നിന്ന് അദാനി ഗ്രൂപ്പ് നേരിട്ടത്. അദാനിയുടെ സമ്പത്തിൽ ഏതാണ്ട് മൂന്നിലൊന്ന് കുറവാണ് ഉണ്ടായത്. ഫോബ്സ് മാഗസീന്‍റെ ലോകത്തെ ധനികരുടെ പട്ടികയിൽ ഏട്ടാംസ്ഥാനത്തേക്കും അദാനി വീണു