Advertisment

''ഞാന്‍ ഹാജരാണ്, ജീവിച്ചിരിപ്പുണ്ട്'' കൊലപാതക കേസില്‍  വാദം കേള്‍ക്കുന്നതിനിടെ നേരിട്ട് കോടതിയില്‍ ഹാജരായി 11കാരന്‍, സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍

താന്‍ ജീവിച്ചിരിക്കുന്നതായും മുത്തച്ഛനെയും അമ്മാവന്മാരെയും കള്ളക്കേസില്‍ കുടുക്കാന്‍ പിതാവ് വ്യാജമായി ചമച്ചതാണ് തന്റെ കൊലപാതകമെന്നും കുട്ടി കോടതിയെ അറിയിച്ചു.

New Update
t8888

ന്യൂഡല്‍ഹി: 11കാരന്റെ കൊലപാതക കേസില്‍ വാദം കേള്‍ക്കുന്നതിനിടെ സുപ്രീംകോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍.  കൊലപാതക കേസ് വ്യാജമാണെന്ന് പറഞ്ഞ് പിലിബിത്ത് സ്വദേശിയായ 11കാരന്‍ തന്നെ കോടതിയില്‍ നേരിട്ട് ഹാരജാകുകയായിരുന്നു. 

Advertisment

താന്‍ ജീവിച്ചിരിക്കുന്നതായും മുത്തച്ഛനെയും അമ്മാവന്മാരെയും കള്ളക്കേസില്‍ കുടുക്കാന്‍ പിതാവ് വ്യാജമായി ചമച്ചതാണ് തന്റെ കൊലപാതകമെന്നും കുട്ടി കോടതിയെ അറിയിച്ചു. ഈ വര്‍ഷമാണ് കുട്ടിയുടെ പിതാവ് മുത്തച്ഛനും അമ്മാവന്മാര്‍ക്കുമെതിരെ കൊലപാതക കേസ് ഫയല്‍ ചെയ്തത്. 

തന്റെ മകനനെ ഇവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. എഫ്.ഐ.ആര്‍. റദ്ദാക്കാന്‍ മുത്തച്ഛനും അമ്മാവന്മാരും അലഹാബാദ് ഹൈക്കോടതിയെയാണ് ആദ്യം സമീപിച്ചത്. എന്നാല്‍ ഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ചു. കേസില്‍ വിജയിക്കാന്‍ മുത്തച്ഛനും അമ്മാവന്മാരും കുട്ടി ജീവിച്ചിരിക്കുന്നുണ്ടെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ കുട്ടിയെ നേരിട്ട് കോടതിയില്‍ എത്തിക്കുകയായിരുന്നു. 

ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഹര്‍ജിക്കാര്‍ക്കെതിരെ മറ്റു നടപടികള്‍ ഒന്നും സ്വീകരിക്കുന്നില്ലെന്ന് അറിയിച്ചു. കൂടാതെ കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനും പിലിബിത്ത് എസ്.പിക്കും ന്യൂരിയ പോലീസ് സ്റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കും നോട്ടീസ് അയച്ചു.

2013 മുതല്‍ അമ്മയുടെ പിതാവിനൊപ്പമാണ് കുട്ടി കഴിയുന്നത്. അമ്മയെ പിതാവ് ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങിയതിന് ശേഷമാണ് കുട്ടി മുത്തച്ഛനൊപ്പം താമസമാക്കിയത്. കൂടുതല്‍ സ്ത്രീധനം ചോദിച്ചായിരുന്നു മര്‍ദ്ദനം. 2010ലായിരുന്നു ഇരുവരുടെയും വിവാഹം. മര്‍ദ്ദനത്തെത്തുടര്‍ന്നുള്ള പരിക്കുകള്‍ മൂലം 2013ല്‍ കുട്ടിയുടെ അമ്മ മരിച്ചതായി കുട്ടിയുടെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.

അമ്മ മരിച്ചതിന് പിന്നാലെ മുത്തച്ഛന്‍ പിതാവിനെതിരെ കേസ് കൊടുത്തു. അതിനിടെ കുട്ടിയെ തന്നോടൊപ്പം വിടണമെന്ന് പറഞ്ഞ് പിതാവ് മുത്തച്ഛനുമായി വഴക്കായി. ഇരുവിഭാഗവും പരസ്പരം കേസ് കൊടുക്കുന്ന സ്ഥിതി വരെയായി. ഇതിനിടെയാണ് തന്റെ മകനായ 11കാരനെ മുത്തച്ഛനും അമ്മാവന്മാരും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന് പറഞ്ഞ് അച്ഛന്‍ കേസ് കൊടുത്തതെന്നും കുട്ടിയുടെ അഭിഭാഷകന്‍ കുല്‍ദീപ് ജൗഹരി കോടതിയില്‍ പറഞ്ഞു. കേസ് അടുത്ത വര്‍ഷം ജനുവരിയിലേക്ക് മാറ്റിവച്ചു.

Advertisment