പ്രധാന റോഡിന് ഒത്ത നടുവില്‍ നിഗൂഢത നിറച്ച് ഒരു ശവക്കല്ലറ; നീക്കം ചെയ്യാനാര്‍ക്കും ധൈര്യമില്ല!

author-image
admin
New Update

publive-image

തുര്‍ക്കിയിലെ സിവാസ് നഗരത്തിലെ നിരവധി തെരുവുകളില്‍ ഒന്നാണ് യെനി മഹല്ലെ ഹംസോഗ്ലു. എന്നാല്‍ മറ്റൊരു തെരുവും പോലെയല്ല അത്. അവിടത്തെ പ്രധാന റോഡിന് ഒത്ത നടുവില്‍ ഒരു ശവക്കല്ലറയാണ്. നിരവധി വര്‍ഷങ്ങളായി അത് അവിടെയുണ്ടെങ്കിലും, സോഷ്യല്‍ മീഡിയയില്‍ ഫോട്ടോകളും ഡ്രോണ്‍ ഫൂട്ടേജുകളും വൈറലായതിന് ശേഷം അടുത്തിടെയാണ് അത് ലോകശ്രദ്ധ നേടിയത്.

Advertisment

ഒരുപാട് നിഗൂഢതകള്‍ അതിനെ ചുറ്റിപ്പറ്റിയുണ്ട്. ആ വലിയ ശവകുടീരത്തിനു മുകളിലായി 'ഗരീബന്‍ ബാബ രക്തസാക്ഷി' എന്ന് എഴുതി വെച്ചിട്ടുണ്ട്. എന്നാല്‍ അത് ആരാണെന്ന് ആര്‍ക്കും അറിയില്ല. നേരത്തെ റോഡ് നിര്‍മാണത്തിനായി ഇവിടെയുള്ള ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ആ പ്രദേശത്തെ നിരവധി വീട്ടുടമകളെ ഇതിനായി ഒഴിപ്പിക്കുകയുണ്ടായി.

അതിലേതെങ്കിലും വീടിനു മുന്നിലുണ്ടായിരുന്ന ശവകുടീരം അതേപടി നിലനിര്‍ത്തിയതാണോ എന്നാണ് സംശയം. എന്നാല്‍, ശവകുടീരം നിലനിര്‍ത്തി അതിന് ചുറ്റും റോഡ് നിര്‍മ്മിച്ചത് എന്തിനാണെന്ന് ആര്‍ക്കും അറിയില്ല. അവിടത്തെ പ്രദേശിക ഭരണകൂടത്തിന്റെ അധ്യക്ഷനായ അഹ്മദ് ഹാര്‍ക്കി പറയുന്നത്, ദുരൂഹതയും കഥകളും കാരണമാണ് ശവകുടീരം ഒഴിപ്പിക്കാതെ നിര്‍ത്തിയത് എന്നാണ്.

അവിടെ അടക്കം ചെയ്ത വ്യക്തി ആ പ്രദേശത്തുകാരുടെ സ്വപ്നങ്ങളില്‍ പ്രത്യക്ഷപ്പെട്ടുവെന്ന് പറയപ്പെടുന്നു. ഖബര്‍ നില്‍ക്കുന്ന സ്ഥലം ഒരിക്കല്‍ വിശുദ്ധ സ്ഥലമായിരുന്നുവെന്ന് സ്വപ്‌നത്തില്‍ അദ്ദേഹം അവരോട് പറഞ്ഞത്രേ. ഇത് കാരണം അതിനുശേഷം വന്നവരും, ഒടുവില്‍ റോഡ് നിര്‍മ്മിച്ച തൊഴിലാളികളും എല്ലാം കുഴിമാടം തൊടാന്‍ ഭയന്നു.

ഒരു രക്തസാക്ഷിയെയോ പണ്ഡിതനെയോ ദിവ്യനെയോ ആയിരിക്കാം അവിടെ സംസ്‌കരിച്ചിരിക്കുന്നതെന്നാണ് പ്രദേശവാസികള്‍ വിശ്വസിക്കുന്നത്. റോഡിന് നടുവില്‍ സ്ഥിതി ചെയ്യുന്ന ആ കുഴിമാടം ആരെയും അലോസരപ്പെടുത്താതെ ചരിത്രവഴിയില്‍ ഒരു നിഗൂഢതയായി അവശേഷിക്കുന്നു.

NEWS
Advertisment