ലണ്ടൻ: പള്ളിയിൽ വോട്ടർമാരുമായി കൂടിക്കാഴ്‌ച്ച നടത്തവെ ബ്രിട്ടീഷ് എംപി കുത്തേറ്റു മരിച്ചു. കിഴക്കൻ ഇംഗ്ലണ്ടിലെ സൗത്തെൻഡ് വെസ്റ്റിൽ നിന്നുള്ള പാർലമെന്റ് അംഗമായ ഡേവിഡ് അമേസ് ആണ് മരിച്ചത്. വെള്ളിയാഴ്‌ച്ച ഉച്ചയ്‌ക്ക് ലീ ഓൺ സീയിലെ ബെൽഫെയർസ് മെത്തഡിസ്റ്റ് പള്ളിയിലാണ് സംഭവം.
പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ കൺസർവേറ്റീവ് പാർട്ടി അംഗമാണ് ഇദ്ദേഹം. സംഭവത്തിൽ 25കാരനെ അറസ്റ്റ് ചെയ്തതായും ഇയാളുടെ പിന്നിൽ മറ്റാരുമില്ലെന്നും പോലീസ് അറിയിച്ചു. കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തു. നിരവധി തവണ ഡേവിഡിന് കുത്തേറ്റതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ഉടൻ തന്നെ വൈദ്യസഹായങ്ങൾ നൽകിയെങ്കിലും എല്ലാം വിഫലമായി. കൊലയ്‌ക്ക് പിന്നിലെ കാരണം വ്യക്തമല്ല. അറസ്റ്റിലായ ഇയാളെ ചോദ്യം ചെയ്ത് വരികയാണെനന് അന്വേഷണ സംഘം അറിയിച്ചു.
ഡേവിഡിന്റെ മരണത്തിൽ പാർലമെൻറിലെ മറ്റു അംഗങ്ങൾ ദുഖം രേഖപ്പെടുത്തി. മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ച ഇദ്ദേഹം വോട്ടർമാരുമായി പതിവായി കൂടിക്കാഴ്ച നടത്തിയിരുന്നു. 1983ൽ ബാസിൽഡണിനെ പ്രതിനിധീകരിച്ചാണ് ഡേവിഡ് ആദ്യമായി പാർലമെൻറിലെത്തുന്നത്. 1997ൽ സൗത്ത് എൻഡ് വെസ്റ്റിലേക്ക് തട്ടകം മാറ്റി.