വാഷിംഗ്ടൺ: പട്ടാപ്പകൽ ട്രെയിനിൽ വെച്ച് യുവതി പീഡനത്തിനിരയായി. ഫിലാഡൽഫിയയിലെ സൗത്ത്ഈസ്‌റ്റേർൺ പെൻസിൽവേനിയ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ(സെപ്റ്റ) ട്രെയിനിൽ വെച്ചാണ് സംഭവം. ആളുകൾ നോക്കി നിൽക്കേ യുവതി പീഡനത്തിനിരയായിട്ടും മറ്റ് യാത്രക്കാർ പ്രതികരിച്ചില്ലെന്ന് പോലീസ് അറിയിച്ചു.
സംഭവത്തിൽ ഫിസ്റ്റൺ എൻഗോയ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളും യുവതിയും ഒരേ സ്ഥലത്തുനിന്നാണ് ട്രെയിനിൽ കയറിയത്. തുടർന്ന് പ്രതി പല തവണ യുവതിയെ ശല്യം ചെയ്തു. ഇതിന് എതിർത്ത യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
‘പത്തോളം യാത്രക്കാർ യുവതി ആക്രമിക്കപ്പെടുന്നത് കണ്ടു എന്നാൽ ആരും തന്നെ പ്രതികരിച്ചില്ല. ആളുകൾ പ്രതികരിക്കില്ലെന്ന് കണ്ട അക്രമി ഏകദേശം നാൽപ്പത് മിനിറ്റ് നേരം യുവതിയെ പീഡിപ്പിച്ചു. ഒരുപക്ഷേ യാത്രക്കാർ 911 എന്ന് എമർജൻസി നമ്പറിൽ വിളിച്ചിരുന്നുയെങ്കിൽ ഈ അനിഷ്ടസംഭവം തടയാമായിരുന്നു’ സെപ്റ്റ ട്രാൻസിറ്റ് പോലീസ് ചീഫ് തോമസ് നെസ്റ്റൽ പറഞ്ഞു.
‘സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ആളുകൾ പ്രതികരിക്കന്നുണ്ടോ എന്ന് ഞങ്ങൾ നിരീക്ഷിച്ചു. എന്നാൽ ആരും തന്നെ പ്രതികരിച്ചില്ല, മറിച്ച് എല്ലാവരും ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയും സംഭവം ശ്രദ്ധിക്കാതെ ഇരിക്കുകയും ചെയ്തു.
യുവതിയെ ആദ്യം അക്രമി ശല്യം ചെയ്യുകയും പിന്നീട് പീഡിപ്പിക്കുകയും ചെയ്തു. ഇതിനെ എതിർക്കാൻ യുവതി ശ്രമിക്കുന്നതും ട്രെയിനിലെ സിസിടിവി ദൃശ്യങ്ങൾ കാണിക്കുന്നു. സെപ്റ്റയിലെ ഒരു ഉദ്യോഗസ്ഥനാണ് ഈ വിവരം പോലീസിനെ അറിയിച്ചത്. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.