കൊറോണ വൈറസ് മഹാമാരി കെട്ടടങ്ങുന്നതിനു മുന്നെയാണ് കൊറോണയുടെ പുതിയ വകഭേദം ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ചത്. അഫ്രിക്കൻ രാജ്യങ്ങളും ജർമനി, ഇറ്റലി, ഇസ്രയേല്‍, നെതര്‍ലാന്‍ഡ്സ്, ഓസ്‌ട്രേലിയ, മാലദ്വീപ്, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിലും ഒമിക്രോൺ വകഭേദത്തിന്റെ പുതിയ കേസുകൾ കണ്ടെത്തിയിട്ടുണ്ട്.
ഒമിക്രോണിന് ഉയർന്ന അപകട സാധ്യതയുണ്ടന്നും ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടായേക്കുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. വാക്‌സിനേഷന് ഒമിക്രോണിനെ പ്രതിരോധിക്കാനാവുമോ എന്ന കാര്യത്തിൽ ഇപ്പോഴും പഠനം തുടരുകയാണ്. ഒമിക്രോണിനെ പറ്റി വ്യക്തമായി കാര്യങ്ങൾ മനസിലാകാത്ത സാഹചര്യത്തിൽ പ്രതിരോധവും ജാഗ്രതയുമാണ് വേണ്ടതെന്ന നിലപാടിലാണ് ലോകം മുഴുവൻ.
ഒമിക്രോൺ വകഭേദം സ്ഥിരീകരിക്കുന്നവരിൽ ഗുരുതരമായ രോഗലക്ഷണങ്ങൾ ഉണ്ടാകുന്നതായി റിപ്പോർട്ടില്ലെന്നാണ് ദക്ഷിണാഫ്രിക്കൻ മെഡിക്കൽ അസോസിയേഷൻ (സാമ) ചെയർമാൻ ആഞ്ചലിക് കോറ്റ്‌സി പറയുന്നത്. പുതിയ വകഭേദം ചെറുപ്പക്കാരിലാണ് വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒമിക്രോൺ സ്ഥിരീകരിക്കുന്ന ആരോഗ്യവാന്മാരായ പുരുഷന്മാരിലടക്കം പൊതുവെ കടുത്ത ക്ഷീണം, ശരീരവേദന, തലവേദന, തൊണ്ടയിൽ കരകരപ്പ് എന്നിവയുണ്ടാകുന്നുണ്ട്.