ഫാസ്റ്റ് ഫുഡ് ഷോപ്പില്‍ അതിക്രമിച്ചു കയറിയ കവര്‍ച്ചക്കാരന്‍ 19 കാരിയായ കാഷ്യറെ വെടിവെച്ചു കൊന്നു; ജീവനക്കാരെ തോക്കിന്‍മുനയില്‍ നിര്‍ത്തി കവര്‍ച്ച

author-image
ജൂലി
New Update

publive-image

ബര്‍ഗര്‍ കിംഗ് ഫാസ്റ്റ് ഫുഡ് ഷോപ്പില്‍ അതിക്രമിച്ചു കയറിയ തോക്കുധാരി കവര്‍ച്ചാ ശ്രമത്തിനിടെ 19 കാരിയായ പെണ്‍കുട്ടിയെ വെടിവെച്ചു കൊന്നു. പുലര്‍ച്ചെ ഒരു മണിയോടെ മാന്‍ഹട്ടനിലെ 116-ാം സ്ട്രീറ്റിലെ ബര്‍ഗര്‍ കിംഗ് ഫാസ്റ്റ് ഫുഡ് ഷോപ്പിലാണ് കൊലപാതകവും കവര്‍ച്ചയും നടന്നത്. ഷോപ്പിലെ പുതിയ കാഷ്യറായ പത്തൊമ്പതുകാരിയായ പെണ്‍കുട്ടി ക്രിസ്റ്റല്‍ ബെയ്റോണ്‍-നീവ്‌സാണ് കൊല്ലപ്പെട്ടത്.

Advertisment

പുലര്‍ച്ചെയോടെ കറുത്ത വസ്ത്രവും മുഖം മൂടിയും ധരിച്ച് കയ്യില്‍ തോക്കുമായി ഷോപ്പിലെത്തിയ അക്രമി ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. കൗണ്ടറിലേക്ക് പോകുന്നതിനിടെ തടയാന്‍ ശ്രമിച്ച ഒരു ജീവനക്കാരനേയും ഷോപ്പിലെ വനിതാ മാനേജരേയും ഇയാള്‍ മര്‍ദ്ദിച്ചു. അതിനു ശേഷം കൗണ്ടറിലെത്തിയ അക്രമി അവിടെയുണ്ടായിരുന്ന കാഷ്യര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. പിന്നീട് പണവുമായി പ്രതി കടന്നുകളയുകയും ചെയ്തു.

വെടിയേറ്റു വീണ പെണ്‍കുട്ടിയെ ഉടന്‍ തന്നെ മെട്രോപൊളിറ്റന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേയ്ക്കും മരണപ്പെട്ടിരുന്നു. മകള്‍ ആദ്യമായി ജോലിക്ക് കയറിയതാണെന്നും ബര്‍ഗര്‍ കിംഗില്‍ കാഷ്യറായി ജോലിയില്‍ പ്രവേശിച്ചിട്ട് രണ്ടാഴ്ച മാത്രമേ ആയിട്ടുള്ളൂവെന്നും നീവ്‌സിന്റെ അമ്മ കണ്ണീരോടെ പറഞ്ഞു.

പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കൊലയാളി ഓടി രക്ഷപ്പെട്ടതായും ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ക്രൈം സ്റ്റോപ്പേഴ്‌സ് 3,500 ഡോളര്‍ പാരിതോഷികം വാഗ്ദാനം ചെയ്യുന്നതായി പൊലീസ് അറിയിച്ചു.

Advertisment