/sathyam/media/post_attachments/2NOawpQcD1W9LV67uzvH.jpg)
ബെർലിൻ: യുക്രൈനില്‍ നിന്നും പലായനം ചെയ്യുന്ന അഭയാർത്ഥികളെ സ്വാഗതം ചെയ്ത് ജര്‍മന്‍ കുടുംബങ്ങള്‍. നിരവധി പേരാണ് ദിവസവും ജര്‍മനിയിലെ ബെര്‍ലിന്‍ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തുന്നത്. ‘താമസിക്കാന്‍ എന്‍റെ വീട്ടില്‍ മുറികളുണ്ട്’ എന്ന പ്ലക്കാർഡുമായിട്ടാണ് ജര്‍മന്‍ കുടുംബങ്ങള്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ എത്തുന്നത്.
‘എന്‍റെ വീട്ടില്‍ എത്ര നാള്‍ വേണമെങ്കിലും നിങ്ങൾക്ക് താമസിക്കാം’, ‘വലിയ മുറി മൂന്ന് പേര്‍ക്ക് വരെ ഇവിടെ താമസിക്കാം’,’കുട്ടികൾക്ക് സ്വാഗതം’ എന്നിങ്ങനെയാണ് പ്ലക്കാര്‍ഡുകളിലുള്ളത്. ആർക്കെങ്കിലും13 പേരെ വീട്ടിലേക്ക് കൊണ്ടുപോകാൻ കഴിയുമോ എന്ന് ചോദിച്ചപ്പോൾ, ഉടന്‍ തന്നെ ജര്‍മന്‍ പൗരൻ രംഗത്തുവന്നു. പലായനം ചെയ്യുന്നവര്‍ക്ക് വീടൊരുക്കാന്‍ 70-കാരിയായ മാര്‍ഗോട്ട് ബാല്‍ഡൌഫുമെത്തി.
‘ഞാൻ ഒരു അഭയാർഥിയുടെ മകളാണ്. അതിനാൽ, അഭയാർഥികൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ ഞാൻ ബാധ്യസ്ഥയാണെന്ന് തോന്നുന്നു. ഇത്തവണ ഹിറ്റ്‌ലറല്ല. പുടിൻ ഇപ്പോള്‍ ചെയ്യുന്നത് മുമ്പ് ഹിറ്റ്‌ലർ ചെയ്തതാണ്’- മാര്‍ഗോട്ട് പറഞ്ഞു. ഇതിനുപുറമെ, അഭയാർത്ഥികൾക്ക് ഭക്ഷണവും വെള്ളവും സിം കാർഡുകളുമെല്ലാം കൈമാറുന്ന സന്നദ്ധ പ്രവര്‍ത്തകരും ഇവിടെയുണ്ട്. വൈദ്യസഹായത്തിനും അഭയാര്‍ഥികളായെത്തുന്നവരുടെ ഭാഷ വിവര്‍ത്തനം ചെയ്ത് അവരുടെ ആവശ്യങ്ങള്‍ മനസിലാക്കാനുമെല്ലാം നിരവധി പേരാണ് ഇവിടെയുള്ളത്.