ഡല്‍ഹി: ഇന്ത്യയും കാനഡയും തമ്മിലുള്ള ഭിന്നതയിൽ പ്രതികരിച്ച് യുഎസ്.
കനേഡിയൻ മണ്ണിലെ ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണത്തിന് പിന്നാലെ നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണ ഇന്ത്യ-കാനഡ രാജ്യങ്ങളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി യുഎസ് പറയുന്നു.
"ഈ വിഷയത്തിൽ ഇതിനകം നടന്നതോ നടക്കാൻ പോകുന്നതോ ആയ സ്വകാര്യ നയതന്ത്ര സംഭാഷണങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല. ഈ സംഭവത്തിൽ ഞങ്ങൾ ഇന്ത്യക്കാരുമായി ഉന്നത തലങ്ങളിൽ ബന്ധപ്പെടുന്നത് തുടരും. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് ജേക്ക് സള്ളിവൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നയതന്ത്ര തർക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന് ഉദ്ദേശമുണ്ടോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
"ഈ വിഷയം ഞങ്ങളെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്. ഞങ്ങൾ ഗൗരവമായി എടുക്കുന്ന കാര്യമാണ് ഇത്. ഞങ്ങൾ തുടർന്നും വിഷയത്തിൽ പ്രവർത്തിക്കും" അദ്ദേഹം പറഞ്ഞു, വിഷയത്തിൽ ഇന്ത്യയ്ക്ക് പ്രത്യേക ഇളവുകൾ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.