കണ്ണൂർ ; മോഷണ മുതലുകൾ സ്വമേധയാ തിരിച്ചുനൽകി കള്ളന്മാർ. പരിയാരം പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ തിരുവട്ടൂരിലെ മുഹമ്മദ് അഷറഫിന്റെ വീട്ടിന് മുന്നിലാണ് മോഷ്ടിച്ച പണവും സ്വർണവും ഇവർ ഉപേക്ഷിച്ചത്. മാപ്പപേക്ഷിച്ചു കൊണ്ടുള്ള ഒരു കത്തും ഒപ്പമുണ്ടായിരുന്നു.
മോഷണത്തിന് ഇരകളായവരുടെ പട്ടിക കടലാസിൽ എഴുതി നൽകിയ കള്ളൻമാർ മുതലുകൾ ഉടമസ്ഥരെ തിരിച്ചേല്പിക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രദേശത്ത് മോഷണം നടത്തിയ 7 കള്ളൻമാരാണ് കട്ടെടുത്ത പണവും സ്വർണം വീടിന്റെ വരാന്തയിൽ ഉപേക്ഷിച്ചത്.
കൊറോണക്കാലത്ത് പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടുവെന്നും അതുകൊണ്ടാണ് മോഷ്ടിക്കേണ്ടി വന്നതെന്നും വ്യക്തമാക്കുന്ന കത്താണ്` ഒപ്പമുണ്ടായിരുന്നത്. 1,91,500 രൂപയും 37.500 ഗ്രാം സ്വർണ്ണാഭരണങ്ങളും 630 മില്ലിഗ്രാം സ്വർണ്ണ തരികളുമാണ് കവറിലുണ്ടായിരുന്നത്. അഷ്റഫിന്റെ സഹോദരിയാണ് ആദ്യം കവറുകൾ കണ്ടത്.
സഹോദരി അത് അഷ്റഫിനെ അറിയിക്കുകയായിരുന്നു. കവറുകൾ അഷ്റഫ് പരിയാരം സ്റ്റേഷനിൽ എത്തിച്ചു. തങ്ങളെ പിന്തുടരരുത് എന്നും കത്തിൽ പറയുന്നുണ്ട്. ഓരോരുത്തർക്ക് തിരിച്ചു നൽകാനുള്ള പണത്തിന്റെ കണക്കുകൾ കൃത്യമായി കത്തിലുണ്ട്. പരിയാരം പോലീസ് സ്വർണ്ണവും പണവും കസ്റ്റഡിയിലെടുത്ത് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.