നാടായ നാടെല്ലാം വെട്ടി തുറക്കുന്നു
കാടായ കാടെല്ലാം വെട്ടി തെളിക്കുന്നു
വന്മര കൂട്ടങ്ങൾ പിഴുതെറിഞ്ഞീടുന്നു
കാട്ടിലെ ജന്തുക്കൾ പലായനം ചെയ്തു
നാട്ടിലേക്കയ്യയോ എത്തിടുന്നു
നാടിൻറെ മാറ് പിളർന്നിടാനെത്തുന്നു
ഹുങ്കാര ശബ്ദത്തോടി നടക്കുന്നു
യന്ത്രങ്ങളും പിന്നെ വാഹന കൂട്ടവും
കിട്ടുന്നതൊക്കെ കൈക്കലാക്കി
ഓടുന്നു മർത്യരോ തെരുവിലേക്ക്
കാലങ്ങളേറെ പാർത്തൊരു വീടിന്നു
അന്യമായി മാറുന്നു പാർക്കാനിടം തേടുന്നു
കാലങ്ങളേറെ ഞാൻ പോറ്റിയ മണ്ണിന്നു
കുഴിച്ചു മറിക്കുന്നു , നാട്ടുന്നു കോൺഗ്രീറ്റ്
തൂണുകൾ എൻ വിളകളോ മണ്ണിട്ട് മൂടുന്നു
കാലങ്ങളേറെ ഞാൻ കാത്തൊരു തണ്ണീർത്തടം
കുത്തി മറിച്ചു ഊറ്റിടുന്നു വെള്ളം എല്ലാം
വെള്ളത്തിൽ വാണിടും ജന്തു ജാലങ്ങളോ
മണ്ണിൽ കിടന്നു പിടക്കുന്നു പിന്നെ നിശ്ചലം
സസ്യജാലങ്ങളോ വെട്ടി ചാമ്പലാക്കീടുന്നഉ
വന്യജീവികൾ തൻ കൂടാരമാം വനങ്ങളെ
വെട്ടിമുറിച്ചു , തായ്‌വേരറുത്തു ,ചില്ലകൾ കത്തിച്ചു
ചില്ലയിൽ വാണീടും പക്ഷി മൃഗാദികൾ
ഓടി മറഞ്ഞെങ്ങോ മണ്ണിൽ വീണിടും തൻ കുഞ്ഞിനെ
ദൂരത്തുനിന്നു നോക്കിയിട്ടമ്പോ പ്രാകിടുന്നു
അരുവികൾ , തോടുകൾ പുഴകളും നദികളും
പിന്നന്നം വിളമ്പും നെല്പാട ശേഖരം
അന്നം വിളയുന്ന കൃഷി ഭൂമിയെല്ലാം
കുത്തി മലർത്തി വരുന്നൊരു രാക്ഷസൻ
വികസനമെന്നോമന പേരുള്ളവൻ