പ്ലസ് വൺ അഡ്മിഷന് ബോണസ് പോയിന്റ് ലഭിക്കാൻ ജില്ലാ സ്പോർട്സ് കൗൺസിൽ നൽകുന്ന നീന്തൽ സർട്ടിഫിക്കറ്റ് തന്നെ വേണമെന്നുള്ള സർക്കാർ സർക്കുലർ വിദ്യാർത്ഥികളോടുള്ള ക്രൂരതയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്. കഴിഞ്ഞ വർഷം വരെ പഞ്ചായത്ത് തലത്തിൽ ലഭിച്ചിരുന്ന സർട്ടിഫിക്കറ്റ് പുതിയ സർക്കുലർ പ്രകാരം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ കൗണ്ടർ സീലുണ്ടെങ്കിൽ മാത്രമേ ലഭിക്കുകയുള്ളൂ. കോവിഡ് കാലത്ത് ഓഫീസുകളിൽ കയറിയിറങ്ങി സർട്ടിഫിക്കേറ്റ് സംഘടിപ്പിക്കുക എന്നുള്ളത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സംബന്ധിച്ചിടത്തോളം അതീവ ദുഷ്കരമാണ്.
മലപ്പുറം ജില്ല പോലുള്ള എൺപത്തിനായിത്തത്തിനടുത്ത് വിദ്യാർത്ഥികൾ പ്ലസ് വൺ അഡ്മിഷനുവേണ്ടി കാത്തിരിക്കുന്നയിടത്ത് ഒരു ജില്ലാ ബോഡി കുറഞ്ഞ ദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് നൽകുക എന്നത് അപ്രായോഗികമാണ്. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ പ്രയാസപ്പെടുത്തുന്ന വിവാദ സർക്കുലർ സർക്കാർ പിൻവലിക്കണമെന്നും മുൻവർഷങ്ങളിൽ നൽകി പോന്നിരുന്ന രൂപത്തിൽ നീന്തൽ സർട്ടിഫിക്കറ്റ് പഞ്ചായത്തിൽ നിന്നും ലഭ്യമാക്കണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ഡോ.സഫീർ എ. കെ അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറിമാരായ ഫയാസ് ഹബീബ്,ഷമീമ സക്കീർ, ജസീം സുൽത്താൻ,സി.പി.ഷരീഫ്, സൽമാൻ താനൂർ, അജ്മൽ കോഡൂർ, ഹാദി ഹസൻ, ഇൻസാഫ് കെ.കെ, മുഹമ്മദ് ഹംസ, നുഹ മറിയം, ഹിബ വി, നിഷാന്ത്, സാബിഖ് വെട്ടം തുടങ്ങിയവർ സംസാരിച്ചു.