/sathyam/media/post_attachments/8LUJPpfi1qloNrgNRmpY.jpg)
തിരുവനന്തപുരം: കഴിഞ്ഞ വർഷമുണ്ടായ ചുഴലിക്കാറ്റിൽ വീടുകൾ നഷ്ടപ്പെട്ട് സെൻ്റ് റോക്സ് കോൺവെൻ്റ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ അവിടെ നിന്നും മാറ്റാൻ ശ്രമിക്കുകയാണെന്ന പരാതിയെ കുറിച്ച് തിരുവനന്തപുരം ജില്ലാ കളക്ടർ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്.
2 സെൻ്റ് മുതൽ 5 സെൻറ് വരെ സ്വന്തമായുണ്ടായിരുന്ന മത്സ്യ തൊഴിലാളികൾക്കാണ് 2021 ലെ ചുഴലികാറ്റിൽ 1000 സ്ക്വയർ ഫീറ്റ് വരെയുള്ള വീടുകൾ നഷ്ടമായത്. ഇവർക്ക് സ്ഥിരമായ ഒരു പുനരധിവാസ കേന്ദ്രം പോലും നൽകിയിട്ടില്ല. താത്കാലികമായി സെൻ്റ് റോക്സ് സ്കൂളിലെ ക്യാമ്പിലാണ് താമസിപ്പിച്ചിരിക്കുന്നത്.
പ്രായപൂർത്തിയായ മക്കളെയും പ്രായമായ മാതാപിതാക്കളെയും കൊണ്ട് വഴിവക്കിൽ താമസിക്കാൻ കഴിയില്ലെന്ന് പരാതിയിൽ പറയുന്നു. വാടകക്ക് വീടെടുത്ത് താമസിക്കാൻ സാമ്പത്തിക സ്ഥിതിയില്ലെന്നും പരാതിയിൽ പറയുന്നു. സ്ഥിരമായ പുനരധിവാസം ലഭിക്കുന്നതു വരെ സുരക്ഷിതമായ പുനരധിവാസം ഒരുക്കണമെന്നാണ് ആവശ്യം. 16 മത്സ്യതൊഴിലാളികൾ ഒപ്പിട്ട് റസമർപ്പിച്ച പരാതിയിലാണ് നടപടി.