/sathyam/media/post_attachments/czuyp3ZxaxyUIZNj0yVk.jpg)
പാലക്കാട്: അട്ടപ്പാടിയിലെ ശിശുമരണങ്ങളിൽ സോഷ്യൽ ഓഡിറ്റിംഗിന് സർക്കാരിനെ വെല്ലുവിളിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സോഷ്യൽ ഓഡിറ്റിംഗിന് മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്ന് ബിജെപി പാലക്കാട് ജില്ലാ നേതൃ യോഗത്തിൽ സംസാരിക്കവെ അദ്ദേഹം ചോദിച്ചു.
കോടിക്കണക്കിന് രൂപ കേന്ദ്ര സർക്കാർ അട്ടപ്പാടിക്ക് നൽകി. എന്നാൽ ശിശു മരണം ഇന്നും തുടരുന്നു. കേന്ദ്ര സർക്കാർ നൽകിയ തുകയെല്ലാം പിണറായിയും എ.കെ.ബാലനും അടങ്ങിയ ഭരിച്ചവരും ഭരിക്കുന്നവരും കട്ടുമുടിച്ചു. സർക്കാരിൻ്റെ നേതൃത്വത്തിലുള്ള കരുതിക്കൂട്ടിയുള്ള അഴിമതിയാണ് അട്ടപ്പാടിയിൽ നടക്കുന്നത്. സിപിഎം നേതൃത്വത്തിലുള്ള സഹകരണ സംഘങ്ങൾക്ക് സർക്കാർ ഫണ്ട് വകമാറ്റി നൽകി. കേരളം നമ്പർ വൺ എന്ന് പറയുമ്പോൾ, പട്ടിണി ഇല്ല എന്ന് പറയുമ്പോൾ വനവാസി അമ്മമാരുടെ കുഞ്ഞുങ്ങൾ മരിച്ച് വീഴുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
സഞ്ജിത്തിന്റെ കൊലപാതകത്തിൽ പൊലീസ് പ്രതികളെ പിടി കിട്ടാത്തത് മന:പൂർവ്വമാണോ എന്ന സംശയുണ്ട്. പോപ്പുലർ ഫ്രണ്ടിന്റെ പേര് എഫ്ഐആറിൽ ഇല്ലാത്തത് ഗൗരവതരമാണ്. പോപ്പുലർ ഫ്രണ്ട് അജണ്ടയായ ഹലാലിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയാണ് ഇവിടെയുള്ളത്. ഹലാൽ ഭക്ഷണം നല്ലതെന്ന് പറയുന്ന മുഖ്യമന്ത്രി തീവ്രവാദികൾക്ക് പിന്തുണ നൽകുകയാണ്.
ഹലാൽ നല്ല ഭക്ഷണം എങ്കിൽ ബാക്കി എല്ലാം മോശം ഭക്ഷണമാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അടുത്തിടെയായി വീട്ടിൽ ഹലാൽ ഭക്ഷണം മാത്രം കിട്ടുന്നതു കൊണ്ടാണോ മുഖ്യമന്ത്രി അതിനെ ന്യായീകരിക്കുന്നത്? ഇര വാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രി. ഇത് ആപൽക്കരമായ നീക്കമാണെന്നും സുരേന്ദ്രൻ പറഞ്ഞു.