Advertisment

കേരളം ലഹരിമാഫിയകളുടെ ഇടത്താവളമായി മാറി; രൂക്ഷ വിമര്‍ശനവുമായി ഋഷിരാജ് സിങ്ങ്

New Update

publive-image

Advertisment

തിരുവനന്തപുരം: കേരളം ലഹരിമാഫിയകളുടെ ഇടത്താവളമായി മാറിയെന്നും കോളജ് ഹോസ്റ്റലുകള്‍ ലഹരികേന്ദ്രങ്ങളായി മാറുന്നൂവെന്നും മുന്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങ്. സന്തോഷവും ദുഃഖവും ലഹിയില്ലാതെ ആഘോഷിക്കാന്‍ മലയാളികള്‍ക്ക് കഴിയുന്നില്ലെന്നും കേരളത്തിലെ ജനങ്ങള്‍ ആവശ്യത്തിനും അനാവശ്യത്തിനുമായി ധാരാളം പണം ചിലവഴിക്കുന്നവരാണെന്നും അദ്ദേഹം പറയുന്നു.

'ആരോഗ്യമിത്രം' മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഋഷിരാജ് സിങ്ങ് രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ സമ്പന്നമായ സംസ്ഥാനമായതിനാല്‍ ലഹരി ഉള്‍പ്പന്നങ്ങള്‍ വാങ്ങാന്‍ മലയാളിയുടെ കൈയ്യില്‍ ധാരാളം പണമുണ്ട്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി വ്യത്യസ്ഥമാണ്. കേരളത്തില്‍ വാങ്ങുവാനുളള ശേഷി കൂടുതലായതുകൊണ്ടാണ് ലഹരിമാഫിയകളുടെ ഇഷ്ടകേന്ദ്രമായി കേരളം മാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

മലയാളികള്‍ ആന്ധ്രാപ്രദേശില്‍ കഞ്ചാവ് കൃഷി നടത്തുന്നുണ്ടെന്നും മാവോയിസ്റ്റ് അടക്കമുള്ള രാജ്യദ്രോഹശക്തികളുടെ സഹായവും ലഭിക്കുന്നുണ്ടെന്നും ഋഷിരാജ് വെളിപ്പെടുത്തി. കേരളത്തിലെ പ്രൊഫഷണല്‍ കോളജുകളുടെ ഹോസ്റ്റലുകളില്‍ മാരകമായ ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇവിടെ കയറി റെയിഡ് നടത്തിയാല്‍ കള്ളി വെളിച്ചത്താവുമെന്നും അദ്ദേഹം വിമര്‍ശിച്ചു.

എക്‌സൈസ് കമ്മിഷണറായിരുന്ന കാലയളവില്‍ 3000 കോടിയുടെ ലഹരി ഉല്‍പന്നങ്ങള്‍ പിടികൂടിയെന്നും സര്‍ക്കാര്‍ ഏജന്‍സികള്‍ തമ്മില്‍ ഏകോപനമില്ലാത്തത് തിരിച്ചടിയാണെന്നും ഋഷിരാജ് സിങ്ങ് ചൂണ്ടിക്കാട്ടുന്നു. ആഘോഷ പരിപാടികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരേ സര്‍ക്കാര്‍ കടുത്ത നടപടിയെടുത്താല്‍ മാത്രമേ വരും തലമുറയെയെങ്കിലും രക്ഷിച്ചെടുക്കാന്‍ കഴിയൂ.

മയക്കുമരുന്നിന്റെ പ്രധാന വിപണിയായി കേരളം മാറിക്കഴിഞ്ഞു. രാജ്യാന്തര മാഫിയാ ശക്തികള്‍ കേരളത്തെ ഡ്രഗ്‌സിന്റെ വിപണിയായിട്ടാണ് കണ്ടിരിക്കുന്നതെന്നും മയക്കുമരുന്നുമായി അറസ്റ്റിലാകുന്ന വിദേശികളുടെ എണ്ണം തന്നെ പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകുമെന്നും ഋഷിരാജ് സിങ്ങ് അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.

Advertisment