മണ്ണാർക്കാട്:മലയാളി പെണ്‍കുട്ടികള്‍ മറുനാടന്‍ മരുമകളാകുന്നത് പഴങ്കഥ.എന്നാല്‍ പുതിയൊരു കഥയുണ്ട് മലയാളക്കരയില്‍.മറുനാട്ടില്‍ മിന്നുകെട്ടാന്‍ പോകുന്ന യുവാക്കളാണ് ഈ താരങ്ങൾ.കെട്ടുപ്രായത്തില്‍ പെണ്ണുകിട്ടാതെ യുവാക്കള്‍ കന്നഡ,തമിഴ് പെണ്‍കൊടികളെ തേടുകയാണ്. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍,പെയിന്റര്‍മാര്‍, ആശാരിപ്പണിക്കാര്‍,കല്‍പ്പണിക്കാര്‍, തട്ടാന്‍ ജോലി ചെയ്യുന്നവര്‍,ശാന്തിക്കാര്‍ തുടങ്ങി സാധാരണക്കാരായ യുവാക്കളാണ് വധുവിനെ തേടി കര്‍ണാടകയിലേക്കും തമിഴ് നാട്ടിലേക്കും പോകേണ്ടിവരുന്നത്.
വീട്ടുകാര്‍ സമ്മതിച്ചാലും ഇവിടുത്തെ പെണ്‍കുട്ടികള്‍ വിവാഹത്തിന് സമ്മതിക്കുന്നില്ലെന്നാണ് രക്ഷിതാക്കളുടെ പരിഭവം. മാറിയ സാഹചര്യത്തില്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിക്കാനും പറ്റില്ല. പെണ്‍കുട്ടികളില്‍ ഉന്നത വിദ്യാഭ്യാസം വ്യാപകമായതോടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതിലും അവര്‍ സെലക്ടീവാണ്.നേരത്തെ 20 വയസ് കഴിഞ്ഞാല്‍ പെണ്‍കുട്ടികളുള്ള അച്ഛനമ്മമാര്‍ക്ക് ആധി തുടങ്ങും. ഇപ്പോഴതില്ല.കുട്ടികളുടെ ഇഷ്ടത്തിനാണ് മുന്‍തൂക്കം.ഇതോടെ വെട്ടിലായിരിക്കുന്നത് കേരളത്തിലെ നാടന്‍ ജോലി ചെയ്യുന്ന യുവാക്കളാണ്. സര്‍ക്കാര്‍ ജീവനക്കാര്‍,ബാങ്കുകളില്‍ ജോലി ചെയ്യുന്നവര്‍,ബി.ടെക്കുകാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവരോടാണ് പെണ്‍കുട്ടികള്‍ക്ക് പ്രിയം.
കര്‍ണാടകയിലെ ഗുണ്ടല്‍പേട്ട് ,കുടക്, വീരാജ്പേട്ട് ,ഷിമോഗ എന്നിവിടങ്ങളില്‍ നിന്നാണ് മലബാറിലെ യുവാക്കള്‍ പ്രധാനമായും വിവാഹം ചെയ്യുന്നത്.കുടുംബങ്ങളിലെ ദാരിദ്ര്യവും മറ്റും കാരണം പെണ്‍കുട്ടികളെ കേരളത്തിലേക്ക് വിവാഹം ചെയ്തയക്കാന്‍ കന്നഡക്കാര്‍ തയ്യാറാവുന്നുമുണ്ട്.