ഒരിക്കല്‍ അമ്മയെ അടിക്കാനായി പപ്പ കൊണ്ടുവന്ന ടോര്‍ച്ച് കൊണ്ടത് എന്റെ മൂക്കിലാണ്. മൂക്ക് പൊട്ടി ചോര വന്നു. മാതാപിതാക്കൾ തമ്മിൽ ഒരിക്കലും സ്വരച്ചേർച്ചയിൽ ആയിരുന്നില്ല. എന്റെ ജീവിതം മുഴുവന്‍ കേട്ടറിഞ്ഞാണ് കെവിന്‍ ചേട്ടന്‍ എന്നെ പ്രണയിച്ചുതുടങ്ങിയത്. കടൽ തീരത്ത് പേരെഴുതി വച്ചാൽ ആയുസ് കൂടുമെന്നല്ലേ. ആലപ്പുഴ തീരത്ത് 'കെവിൻ നീനു' എന്നെഴുതി ഒരാഴ്ച കഴിയുംമുൻപേ അത് സംഭവിച്ചു. പ്രണയം തേടിയുള്ള യാത്രയില്‍ കാലിടറി പോയ നീനുവിന്റെ ഓർമ്മകൾ

author-image
സത്യം ഡെസ്ക്
Updated On
New Update

publive-image

നിറമുള്ള പ്രണയകഥകള്‍ മാത്രമല്ല പ്രണയം തേടിയുള്ള ത്യാഗപൂര്‍ണ്ണമായ യാത്രയില്‍ കാലിടറി പോയവരെ കൂടി ഓര്‍ക്കാനുള്ള ദിനം കൂടിയാണ് ഓരോ വാലെന്റൈന്‍സ് ദിനവും. ഒന്നാകലിന്റെ മാത്രം പൂര്‍ണതയല്ല പ്രണയമെന്നും ചിലപ്പോള്‍ അത് നഷ്ടപ്പെടുത്തലിന്റെ കൂടിയാണെന്നും ഓര്‍മ്മപ്പെടുത്തുന്നു. അവര്‍ നടന്ന വഴികള്‍....ഒരുമിച്ച് കണ്ട സ്വപ്‌നങ്ങള്‍..വിരഹത്തിലും ആ ഓര്‍മ്മകള്‍ അവള്‍ക്ക് തണലേകും..

Advertisment

കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലയ്ക്ക് ഇരയായ കെവിന്റെ ഓര്‍മ്മകള്‍ എല്ലാ പ്രണയ ദിനത്തിലും ജ്വലിച്ചു നില്‍ക്കും. 2018 മേയ് 28നാണ് നട്ടശ്ശേരി സ്വദേശി കെവിന്റെ മൃതദേഹം തെന്മല ചാലക്കര പുഴയില്‍ നിന്നും കണ്ടെടുത്തത്. തെന്മല സ്വദേശിനി നീനുവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ നീനുവിന്റെ സഹോദര നേതൃത്വത്തിലുള്ള സംഘം കെവിനെ തട്ടിക്കൊണ്ടുപോയി ചാലിക്കരയാര്‍ പുഴയില്‍ വീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു.

പ്രണയത്തിന്റെ പേരില്‍ ബ്രാന്‍ഡ് ഓര്‍മ്മകള്‍ കനലെരിയുമ്പോള്‍ ആ ഓര്‍മ്മകള്‍ ജീവശ്വാസമാക്കിയ പെണ്ണാണ് നീനു. പ്രണയത്തെപ്പറ്റിയും ജീവതത്തെ പറ്റിയും നീനു ഓര്‍ക്കുന്നത് ഇങ്ങനെ.

ആദ്യമായി കോട്ടയം ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് ഞങ്ങള്‍ കണ്ടുമുട്ടുന്നത്. ലീവിന് വീട്ടിലേക്ക് പോകാന്‍ കോട്ടയം ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. എന്റെ കൂട്ടുകാരുമായി അടുപ്പമുണ്ടായിരുന്ന ആ കുട്ടി അവളെ കാണാന്‍ വന്നു. കൂടെ വന്നത് കെവിന്‍ ചേട്ടന്‍ ആയിരുന്നു.

കോട്ടയം അമലഗിരി ബി.കെ കോളേജില്‍ ബിഎസ് സി ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു ഞാന്‍ അന്ന്. കൂട്ടുകാരന്റെ കാര്യം പറയാന്‍ വേണ്ടി പിന്നെ ഒന്ന് രണ്ട് തവണ വിളിച്ചു. ഇടയ്‌ക്കൊക്കെ ചാറ്റ് ചെയ്യുമായിരുന്നു.

കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ഇഷ്ടമാണോ എന്ന് ചേട്ടന്‍ എന്നോട് ചോദിച്ചു. പ്രണയിക്കാനുള്ള ചുറ്റുപാട് അല്ല എന്ന് മാത്രം അന്ന് പറഞ്ഞു. വീണ്ടും കണ്ടുമുട്ടിയപ്പോള്‍ ഞാനെന്റെ അതുവരെയുള്ള ജീവിതം കെവിന്‍ ചേട്ടനോട് തുറന്നു പറഞ്ഞു.

ക്രിസ്ത്യന്‍-മുസ്ലിം പ്രണയവിവാഹമായിരുന്നു പപ്പയുടെയും മമ്മിയുടെയും. രണ്ടുപേരും വിദേശത്തായിരുന്നതിനാല്‍ പപ്പയുടെ കുടുംബ വീട്ടില്‍ നിന്നായിരുന്നു എന്റെയും ചേട്ടന്റെയും സ്‌കൂള്‍ പഠനം. ഞാന്‍ അഞ്ചാം ക്ലാസ്സില്‍ ആയപ്പോള്‍ അമ്മ നാട്ടില്‍ വന്ന് അമ്മയുടെ ബാപ്പ നടത്തിയിരുന്ന കട ഏറ്റെടുത്തു.

അതിന് പിന്നിലുള്ള സ്ഥലത്ത് വീട് വെച്ചു. എന്റെ പപ്പയും നാട്ടിലേക്ക് പോന്നു. ഒരു കടയുടെ സ്ഥാനത്ത് രണ്ടു കടകളായി. ഒപ്പം അവര്‍ തമ്മിലുള്ള വഴക്കും ഇരട്ടിയായി.

രാത്രി കടകളുടെ കണക്കെടുപ്പ് നടക്കുമ്പോഴാണ് വഴക്ക് ഏറെയും. അടിപിടിയിലാവും ഇത് കലാശിക്കുക. ഒരിക്കല്‍ അമ്മയെ അടിക്കാനായി പപ്പ കൊണ്ടുവന്ന ടോര്‍ച്ച് കൊണ്ടത് എന്റെ മൂക്കിലാണ്.

മൂക്ക് പൊട്ടി ചോര വന്നു. അതിനു ശേഷം വഴക്ക് മൂക്കുമ്പോള്‍ ഞാന്‍ പിടിച്ചുമാറ്റാന്‍ പോയിട്ടില്ല. നിശബ്ദനായിരുന്ന് എന്റെ ജീവിതം മുഴുവന്‍ കേട്ട കെവിന്‍ ചേട്ടന്‍ എന്റെ കയ്യില്‍ മുറുകെ പിടിച്ചു പറഞ്ഞു. നിന്നെ മാത്രമേ കല്യാണം കഴിക്കൂ എന്ന്.

എനിക്കും തോന്നി ആ കൈ ഇനി വിടരുതെന്ന്. വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കില്ലെന്ന് മനസ്സില്‍ ഇരുന്ന് ആരോ ഓര്‍മ്മിപ്പിച്ചിരുന്നുവെങ്കിലും വീട് വയ്ക്കണമെന്നും, കൃപ ചേച്ചിയുടെ കല്യാണം നന്നായി നടത്തണമെന്നും വലിയ മോഹമായിരുന്നു കെവിന്‍ ചേട്ടന്. വയര്‍മാന്‍ കോഴ്‌സ് പഠിച്ച ചേട്ടന്‍ ദുബായിലേക്ക് പോയത് അതിനായിരുന്നു.

എങ്കിലും എല്ലാ ദിവസവും എന്നെ വിളിച്ച് അന്നത്തെ വിശേഷങ്ങള്‍ പറയുമായിരുന്നു. എന്റെ എല്ലാ കാര്യങ്ങളും ചോദിച്ചറിയും. തമാശകള്‍ പറഞ്ഞ് ചിരിപ്പിക്കും.

ജീവിതത്തില്‍ ഞാന്‍ ഏറെ സന്തോഷിച്ചത് ആ ദിവസങ്ങളിലാണ്. ഫെബ്രുവരി 15 നാണ് ചേട്ടന്‍ ലീവില്‍ വന്നത്. മാര്‍ച്ചില്‍ സെക്കന്റ് ഇയര്‍ പരീക്ഷ കഴിഞ്ഞു ഞാന്‍ വീട്ടിലെത്തി. അപ്പോഴാണ് അറിഞ്ഞത് വീട്ടുകാര്‍ എനിക്ക് വിവാഹം ആലോചിക്കുന്നുവെന്ന്.

എന്റെ വിഷമം കണ്ടു കെവിന്‍ ചേട്ടന്‍ വിളിച്ചു പറഞ്ഞു. നീ ഇങ്ങ് പോരൂ. പരീക്ഷയുണ്ട് എന്നുപറഞ്ഞ് ആ വ്യാഴാഴ്ചയോടെ ഞാന്‍ വീട്ടില്‍ നിന്നിറങ്ങി. കോട്ടയത്തെത്തിയ ശേഷം കെ വി ചേട്ടന്റെ കൂടെ പോവുകയാണെന്ന് വീട്ടില്‍ അറിയിക്കുയും ചെയ്തു.

ചേട്ടന്റെ സുഹൃത്തിന്റെ ബന്ധു വീട്ടിലാണ് അന്ന് താമസിച്ചത്. പിറ്റേന്ന് ഏറ്റുമാനൂരില്‍ നിന്ന് വിവാഹ രജിസ്‌ട്രേഷനുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ചു. എന്നെ കാണാനില്ലെന്ന് കാണിച്ച് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലേക്ക് ഞങ്ങളെ വിളിച്ചു.

പപ്പ തിരികെ ചെല്ലാന്‍ നിര്‍ബന്ധിച്ചെങ്കിലും വീട്ടിലെ പ്രശ്‌നങ്ങള്‍ സഹിക്കാന്‍ പറ്റില്ലെന്നും കെവിന്‍ ചേട്ടനൊപ്പം പോകാനാണ് ഇഷ്ടം എന്ന് ഞാന്‍ പറഞ്ഞു. പിറ്റേന്ന് രാവിലെ കോട്ടയത്ത് കള്ളപ്പേരില്‍ വിവാഹ രജിസ്‌ട്രേഷന്‍ ഓഫീസില്‍ പോകും വഴി വനിതാ സെല്ലില്‍ കയറി കാര്യങ്ങളെല്ലാം സംസാരിച്ചു. പരിചയമുള്ള ആരുടെയെങ്കിലും കത്ത് വേണമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് നോട്ടീസ് ഇടാനാകാതെ തിരികെ പോന്നു.

ഹോസ്റ്റലിനടുത്തുള്ള ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ഞാന്‍ വിഷമിച്ചിരിക്കുന്നത് കണ്ടു ചേട്ടനാണ് ചോറ് വാരി തന്നത്. അന്ന് രാത്രി കുറെ നേരം ഫോണില്‍ സംസാരിച്ചു. ഞാന്‍ വാങ്ങി കൊടുത്ത നീല ഷര്‍ട്ട് ആണ് അന്ന് ചേട്ടന്‍ ഇട്ടിരുന്നത്.

വിവാഹ രജിസ്‌ട്രേഷനു വേണ്ടി ഓഫീസില്‍ കൊടുക്കാന്‍ വാര്‍ഡ് മെമ്പറുടെ കത്ത് വാങ്ങാന്‍ പോകാന്‍ രാവിലെ വിളിച്ചു ഉണര്‍ത്തണം എന്ന് പറഞ്ഞു. രാത്രി ഒന്നരയോടെ കിടന്നുറങ്ങുമ്പോള്‍ ഞാന്‍ ഒന്ന് കൂടി ഓര്‍മ്മിപ്പിച്ചു. ഒറ്റക്കൊന്നും രാത്രി പുറത്തിറങ്ങരുതെന്ന്.

രാവിലെ 5.45ന് ഞാന്‍ വിളിച്ചപ്പോള്‍ ആരോ ഫോണ്‍ കട്ട് ചെയ്തു. ആറിന് വീണ്ടും വിളിച്ചു. ആരും എടുത്തില്ല. കെവിന്‍ ചേട്ടനൊപ്പം അവര്‍ പിടിച്ചുകൊണ്ടുപോയ കസിന്‍ അനീഷേട്ടന്റെ സഹോദരി വിളിച്ചപ്പോഴാണ് കാര്യങ്ങള്‍ അറിഞ്ഞത്. കെവിന്‍ ചേട്ടന്റെ അച്ഛന്റെ പെങ്ങളുടെ മകനാണ് ഒപ്പമുണ്ടായ അനീഷേട്ടന്‍. അച്ഛനും അമ്മയും മരിച്ച അനീഷേട്ടന്‍ പെങ്ങള്‍മാരുടെ വിവാഹം കഴിഞ്ഞതോടെ വീട്ടില്‍ തനിച്ചാണ്.

കാഴ്ചയ്ക്ക് പ്രശ്‌നമുള്ളതുകൊണ്ട് കെവിന്‍ ചേട്ടനാണ് കൂടെ എല്ലാ സഹായത്തിനും ഉണ്ടായിരുന്നത്. അന്നുരാത്രി എന്റെ ചേട്ടനും ആളുകളും ആക്രമിക്കാന്‍ വന്നപ്പോള്‍ കെവിന്‍ച്ചേട്ടന്‍ ഓടി രക്ഷപ്പെടാതിരുന്നതും അനീഷേട്ടനെ ഓര്‍ത്താകും. മരിക്കുന്നതിന് മുമ്പത്തെ ഞായറാഴ്ച കെവിന്‍ചേട്ടനും അനീഷേട്ടനും പെങ്ങള്‍മാരും കൂടി ആലപ്പുഴയില്‍ ടൂര്‍ പോയിരുന്നു. തിരയടിച്ചെത്തുന്ന മണല്‍പരപ്പില്‍ കെവിന്‍ നീനു എന്ന് എഴുതിവെച്ചു. തിരയടിച്ചു മായിക്കുന്ന ബന്ധങ്ങള്‍ക്ക് ആയുസ്സ് കൂട്ടും എന്നല്ലേ പറയാറ്.

പക്ഷേ ഒരാഴ്ചപോലും പിന്നീട് ഏട്ടനെ എനിക്ക് കിട്ടിയില്ല. എന്റെ സങ്കടങ്ങള്‍ പറയാന്‍ ഇനി ആരുമില്ലല്ലോ. ഒന്നു മിസ്‌കോള്‍ഡ് ചെയ്താല്‍ മതി. വിളിക്കാം എന്ന് എപ്പോഴും കെവിന്‍ ചേട്ടന്‍ പറയുമായിരുന്നു. ഇപ്പോള്‍ എത്ര മിസ്ഡ് കോള്‍ ചെയ്തിട്ടും മറുപടി കിട്ടുന്നില്ലല്ലോ സന്തോഷത്തോടെ ഒരുപാട് വര്‍ഷങ്ങള്‍ ജീവിക്കാമെന്നും, ഒരിക്കലും കരയിക്കില്ലെന്നും വാക്ക് തന്ന.......

കെവിനില്ലാത്ത നീനുവിന്റെ യാത്ര മൂന്നരവര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അപ്പനും അമ്മയും തമ്മിലുള്ള വഴക്കിനും സമാധാനമില്ലാത്ത രാത്രികള്‍ക്കുമിടയില്‍ അവള്‍ക്കാശ്വാസമായത് അവനായിരുന്നു. വീട്ടില്‍ കിട്ടാത്ത സ്‌നേഹം കെവിന്‍ കൊടുത്തപ്പോള്‍ അവള്‍ക്കുണ്ടായത് വലിയ പ്രതീക്ഷയായിരുന്നു.

നാളെ വാലെൈന്റന്‍സ് ദിനം....കെവിന്റെ ഓര്‍മ്മകള്‍ നീനുവിന്റെ കണ്ണു നനയിക്കുകയാണ്. വിടരും മുമ്പേ തല്ലിക്കൊഴിഞ്ഞ പൂവിന്റെ സങ്കടം മാത്രം ബാക്കിയാക്കി അവള്‍ തന്റെ പ്രണയവുമായി ഇന്നും കെവിനായി കാത്തിരിക്കുന്നു. ഓര്‍മ്മകള്‍ക്ക് എന്തു സുഗന്ധം !

Advertisment