/sathyam/media/post_attachments/Igmts1nIRHJNx2EwEIWY.jpeg)
നിരണം : അപ്പര്‍കുട്ടനാടന്‍ മേഖലയായ നിരണം പഞ്ചായത്തില്‍ ചോളം വിളയിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥി ഇവാന്‍. നെല്ലും,തെങ്ങും മാത്രം കൃഷി ചെയ്യുന്ന ഈ നാട്ടില്‍ ചോള കൃഷി ചെയ്യുന്ന ഇവാന്‍ പച്ചക്കറി കൃഷിയും വ്യാപകമായി ചെയ്യുന്നുണ്ട്. നിരണം മാര്‍ത്തോമന്‍ വിദ്യാപീഠത്തിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഇവാന്‍ ടോം ജിജു ചെറുപ്പം മുതല്‍ കൃഷിയില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്ന വിദ്യാര്‍ത്ഥിയാണ്. വീട് നില്‍ക്കുന്ന 14 സെന്‍റില്‍ വീടും മുറ്റവും കഴിഞ്ഞ് ബാക്കിയുള്ള 5 സെന്‍റ് സ്ഥലത്താണ് ഇവാന്‍ കൃഷി ചെയ്തിരിക്കുന്നത്. ഇപ്പോള്‍ വീടിന്‍റെ മുറ്റത്ത് നൂറ് മൂടോളം ചോളം കൃഷി ചെയ്തിട്ടുണ്ട്. ഇതില്‍ നിറയെ ചോളം വിളയുകയും ചെയ്യുന്നു. ചാണകം മാത്രം വളമായി ഇട്ടാണ് ഇവാന്‍ തന്‍റെ ചോള കൃഷിയെ പരിപോഷിപ്പിക്കുന്നത്.
രാവിലെയും വൈകുന്നേരവും വെള്ളം കൃത്യമായി ഒഴിക്കും. കീടങ്ങളുടെ ശല്യം ചോളത്തിന് വരാത്ത കാരണം യാതൊരു വിധമായ വളര്‍ച്ച മുരടിപ്പും ഇല്ല. അപ്പര്‍ കുട്ടനാട്ടില്‍ ചോളം കൃഷി ചെയ്ത് വിളവെടുക്കുന്ന ഇവാന്‍റെ കൃഷി വൈഭവം കാണാന്‍ നിരവധി പേര്‍ വീട്ടിലെത്തുന്നുണ്ട്. ചെറുപ്പം മുതല്‍ ചോളം ഏറെ ഇഷ്ടപ്പെടുന്ന ഇവാന്‍ ചോളം എവിടെ കണ്ടാലും മാതാപിതാക്കളെ കൊണ്ട് വാങ്ങിച്ച് ഭക്ഷിക്കും. ഇങ്ങനെ വാഗമണ്‍ കാണാന്‍ പോയപ്പോള്‍ ഇവിടെ ചോളം വില്‍ക്കുന്നയാളില്‍ നിന്ന് ഭക്ഷിക്കാന്‍ പറ്റാത്ത വിധമുള്ള ഉണങ്ങിയ ഒരു ചോളം വാങ്ങുകയും നിരണത്ത് കൊണ്ടുവന്ന് കിളിപ്പിച്ച് പറിച്ച് നടുകയുമായിരുന്നു.
കോവിഡ് കാരണം സ്കൂളില്‍ പോകാതെ ഓണ്‍ലൈന്‍ ക്ലാസ് ആയ കാരണം കൃഷിയെ ഏറെ പരിപാലിക്കാന്‍ ഇവാന് കഴിഞ്ഞു. മണ്ണിളക്കി കുഴിയെടുത്ത് നട്ടതും വെള്ളം ഒഴിക്കുന്നതും പരിപാലിക്കുന്നതുമെല്ലാം ഈ ആറാം ക്ലാസുകാരന്‍ ഇവാന്‍ തന്നെയാണ്. ചോള കൃഷിയെ കൂടാതെ കാബേജ്, ക്വാളിഫ്ളവര്‍, വിവിധയിനം പയര്‍, പാവല്‍, കോവല്‍, വെണ്ട, പച്ചമുളക്, കാന്താരി, പടവലം തുടങ്ങിയവയെല്ലാം ഇവാന്‍ കൃഷി ചെയ്യുന്നുണ്ട്. നിരണം സ്വദേശി പൊതുപ്രവർത്തകൻ ജിജു വൈക്കത്തുശ്ശേരിയുടെയും ബിന്ദു ജെ വൈക്കത്തുശ്ശേരിയുടെയും ഇളയ മകനാണ് ഇവാന്‍. ക്രിസ്റ്റിയാണ് ഇവാന്‍റെ ഏക സഹോദരന്‍.