ഏറ്റുമാനൂരിൽ മാർച്ച് 3ന് ഉത്സവക്കൊടിയേറ്റം ; കൊടിക്കൂറയുടെയും സ്വർണ്ണത്തിൽ തീർത്ത കൂവളത്തിലമാലയുടെയും നിർമ്മാണം പൂർത്തിയായി

author-image
ജൂലി
Updated On
New Update

publive-image

ഏറ്റുമാനൂർ: കുംഭത്തിലെ തിരുവാതിര ആറാട്ടായി വരുന്ന പത്തു ദിവസത്തെ, പ്രസിദ്ധമായ ഏറ്റുമാനൂർ ശ്രീമഹാദേവക്ഷേത്രോത്സവം മാർച്ച് 3ന് കൊടിയേറും. ഏഴരപ്പൊന്നാന ദർശനം മാർച്ച് 10നും ആറാട്ട് 12നുമാണ്. വ്യാഴാഴ്ച രാവിലെ 9.30 നും 10.15നും മദ്ധ്യേ തൃക്കൊടിയേറ്റ് നടക്കും. തന്ത്രിമുഖ്യൻ ചെങ്ങന്നൂർ താഴമൺ മഠത്തിൽ ബ്രഹ്മശ്രീ കണ്ഠര് രാജീവരും മേൽശാന്തി ബ്രഹ്മശ്രീ മൈവാടി പത്മനാഭൻ സന്തോഷും കാർമ്മികത്വം വഹിക്കും. ഇത്തവണത്തെ ഉത്സവത്തിനുള്ള കൊടിക്കൂറയുടെ നിർമ്മാണം പൂർത്തിയായി. ചെങ്ങളം വടക്കത്തില്ലത്ത് ഗണപതി നമ്പൂതിരിയാണ് കഴിഞ്ഞ 28 വർഷമായി ഏറ്റുമാനൂരപ്പന്റെ കൊടിയേറ്റിനുള്ള കൊടിക്കൂറ നിർമ്മിച്ചു നൽകുന്നത്. സാധാരണ ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായിട്ട് നീളവും വീതിയും കൂടുതലാണ് ഏറ്റുമാനൂരപ്പന്റെ കൊടിക്കൂറയ്ക്ക്.

Advertisment

കൊടിമരത്തിന്റെ മൂന്നിലൊന്ന് നീളം കണക്കാക്കി 18.5 അടി നീളത്തിലാണ് ഇവിടത്തെ കൊടിക്കൂറയുടെ നിർമ്മാണം. ശബരിമല ഉൾപ്പെടെ കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിൽ ഗണപതി നമ്പൂതിരി നിർമ്മിച്ച കൊടിക്കൂറകളാണ് ഉപയോഗിക്കുന്നത്. നേരത്തെ, ക്ഷേത്രോപദേശക സമിതി സെക്രട്ടറി കെ.എൻ. ശ്രീകുമാർ, അംഗങ്ങളായ പി.ജി. ബാലകൃഷ്ണപിള്ള, ആർ. അശോക്, ഉത്സവക്കമ്മിറ്റിയംഗം കെ.ആർ. ഉണ്ണികൃഷ്ണൻ, എന്നിവർ ചെങ്ങളത്തെ വടക്കത്തില്ലത്തെത്തി നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു.

publive-image

ഏറ്റുമാനൂർ തേവർക്ക് 41 ഗ്രാം സ്വർണ്ണത്തിൽ പണിതെടുത്ത 108 ഇതളുകളുള്ള കൂവളത്തിലമാല കോട്ടയത്തുള്ള ഒരു ഭക്തൻ വഴിപാടായി നൽകുന്നുവെന്ന പ്രത്യേകത കൂടി ഇത്തവണത്തെ ഉത്സവത്തിനുണ്ട്. അതിരമ്പുഴയിൽ കൃഷ്ണ ജ്വല്ലറി നടത്തുന്ന ഓണന്തുരുത്ത് സുമേഷ് ആചാരിയുടെ കരവിരുതിലാണ് സ്വർണ്ണക്കൂവള
ത്തിലമാലയുടെ നിർമ്മാണം നടന്നത്.

Advertisment