/sathyam/media/post_attachments/e6nvW6sGEvrYB6BkJIt1.jpeg)
ശബരിമല: ഭക്തിയുടെ നിറവിൽ സ്വാമി ഭക്തരുടെ ഉച്ചസ്ഥായിയിലുള്ള ശരണം വിളികൾക്ക് നടുവിൽ പമ്പയിൽ അയ്യപ്പസ്വാമിയുടെ തിരുവാറാട്ടു നടന്നു. ശബരിമല പൈങ്കുനി ഉത്രം ഉത്സവത്തിന് കൊടിയിറങ്ങി. മീനമാസപൂജകൾ പൂർത്തിയാക്കി 19ന് രാത്രി ഹരിവരാസനം പാടി തിരുനടയടച്ചു. വിഷു ഉത്സവത്തിനായി ഏപ്രിൽ 10-നാണ് ഇനി നട തുറക്കുക. ശബരിമലയിൽ വിഷുക്കണി ദർശനം ഏപ്രിൽ പതിനഞ്ചിനാണ്. തുടർന്ന് ഏപ്രിൽ 18ന് നട അടയ്ക്കും.
ശബരിമല ഉത്സവത്തിന്റെ ഭാഗമായി തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിലാണ് ഇത്തവണ പമ്പയിൽ ആറാട്ടു പൂജകളും ആറാട്ടും നടന്നത്. ദേവസ്വം പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, ദേവസ്വം ബോർഡ് അംഗം അഡ്വ. മനോജ് ചരളേൽ, ദേവസ്വം കമ്മീഷണർ ബി.എസ്. പ്രകാശ് എന്നിവർ ആറാട്ടിന് പമ്പയിൽ എത്തിയിരുന്നു. നിരവധി ഭക്തർ അയ്യന്റെ ആറാട്ടു കാണാൻ പമ്പയിൽ കാത്തുനിന്നിരുന്നു.
/sathyam/media/post_attachments/x5Zfd7kHbsJzYZwtkxNa.jpeg)
ആറാട്ടിനു ശേഷം ഭഗവാൻ അയ്യപ്പസ്വാമിയുടെ വിഗ്രഹം പമ്പാ ഗണപതി ക്ഷേത്രത്തിനു മുന്നിലായി പ്രത്യേക മണ്ഡപത്തിലിരുത്തി പറ സമർപ്പണം നടന്നു. വൈകുന്നേരം 5 മണിയോടെ ആറാട്ട് ഘോഷയാത്ര സന്നിധാനത്തേക്ക് തിരിച്ചു. ആറാട്ട് ഘോഷയാത്ര തിരികെ സന്നിധാനത്ത് എത്തി 8 മണിയോടെയാണ് ഉത്സവത്തിനു കൊടിയിറങ്ങിയത്. രാത്രി 10ന് നടയടച്ചതോടെ ഭക്തർ തിരിച്ചു മലയിറങ്ങിത്തുടങ്ങി. ശബരിമല മേൽശാന്തിക്ക് അശൂലമായതിനാൽ കീഴ്ശാന്തി എസ്. ഗിരീഷ്കുമാർ ആണ് ഇത്തവണ ആറാട്ടിന് വിഗ്രഹവുമായി പമ്പയിലേക്കെത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us