പുത്തൻ തിരക്കഥകളുടെ അക്ഷയപാത്രം തോമസ് ബെർളി !!!

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

കൊച്ചി മട്ടാഞ്ചേരിക്കാരൻ തോമസ് ബെർളി കുരിശിങ്കൽ ഇന്നത്തെ തലമുറക്ക് അപരിചിതൻ. പക്ഷെ സിനിമയുടെ ചരിത്രത്തിൽ ഈ സകലകലാ വല്ലഭൻ്റെ സ്ഥാനം സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ട ഒന്നാണ്. സിനിമാ നിർമ്മാണം, സംവിധാനം, അഭിനയം, സംഗീതം എന്നിങ്ങനെ വിവിധ മേഖലകളിൽ കൈ മുദ്ര പതിപ്പിച്ച തോമസ് ബെർളി അൻപതുകളുടെ തുടക്കത്തിൽ തിരമാല എന്ന മലയാള സിനിമയിൽ നായകൻ. കന്നി ചിത്രത്തിൽ തോമസ് ബെർളിയുടെ പ്രതി നായകൻ ആരായിരുന്നെന്നോ?.. പിൽക്കാലത്തെ സൂപ്പർ താരം സാക്ഷാൽ സത്യൻ.പക്ഷേ വെറുതെ അഭിനയിച്ചാൽ പോരാ സിനിമയെക്കുറിച്ച് പഠിച്ച് അഭിനയിക്കണം എന്ന ത്വര അദേഹത്തെ ഹോളിവുഡിൽ എത്തിച്ചു. അങ്ങനെ ഹോളിവുഡിൽ എത്തിയ ആദ്യത്തെ മലയാളി എന്ന കീർത്തിക്കും തോമസ് ബെർളി അവകാശിയായി.

Advertisment

1953-ൽ തോമസ് ബെർളിയുടെ സിനിമാ പ്രവേശം തികച്ചും അവിചാരിതമായിട്ടായിരുന്നു. ആലപ്പുഴ സ്വദേശി, സംവിധായകൻ വിമൽ കുമാറുമായുള്ള കണ്ടു മുട്ടലാണ് തോമസ് ബെർളിക്ക് സിനിമയിലേക്കുള്ള ഗേറ്റ് പാസ്സായത്. അദ്ദേഹം സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടോ? എന്ന് ചോദിച്ചു. അന്ന് ഇൻ്റർ മീഡിയറ്റിന് പഠിക്കുന്ന കാലം. പഠിത്തം തടസപ്പെടാതെ ആണെങ്കിൽ ആവാം എന്ന് ബെർളി.. മേക്കപ്പ് ടെസ്റ്റ് എടുക്കണം എന്ന് പറഞ്ഞു. തോമസ് ബെർളി അന്നത്തെ തൻ്റെ ആത്മസുഹൃത്ത് രാമു കാര്യാട്ടിനൊപ്പം തിരുവനന്തപുരത്ത് മേക്കപ്പ് ടെസ്റ്റിന് ചെന്നു. അതിൽ പാസായി. കാര്യാട്ട് വിമൽ കുമാറിൻ്റെ കീഴിൽ സിനിമ പഠിക്കാനായി അസിസ്റ്റൻ്റ് ഡയക്ടറായി ചേർന്നു. അങ്ങനെ രണ്ടു പേരും ആ സിനിമയുടെ ഭാഗമായി.

തിരമാല വൻ വിജയമായിരുന്നു. അതിലെ പാട്ടുകളായിരുന്നു വിജയത്തിലെത്തിച്ച പ്രാധാന ഘടകം എന്ന് പറയാം. തിരമാലയിൽ തോമസ് ബെർളി ഹീറോയും സത്യൻ വില്ലനുമായിരുന്നൂ. അന്നത് ഒരു മൾട്ടി ക്ലൈമാക്സ് സിനിമ കൂടി ആയിരുന്നു. ഒരു പക്ഷെ ആദ്യത്തെ മൾട്ടി ക്ലൈമാക്സ് സിനിമ !. തിരുവിതാംകൂർ ഭാഗത്ത് കോമഡി ക്ലൈമാക്സും മലബാർ ഏരിയായിൽ ട്രാജഡി ക്ലൈമാക്സും ആയിരുന്നു. ഇത് അദ്ദേഹത്തിന് സിനിമയെ കുറിച്ച് കൂടുതൽ പഠിക്കാൻ പ്രചോദനമായി. അങ്ങനെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ , ലോസ് ഏഞ്ചൽസിൽ ചേർന്നു. ഹോളിവുഡ് സിനിമകളിൽ അഭിനയിച്ച കൊണ്ട് തന്നെ സിനിമയുടെ സാങ്കേതിക വശങ്ങളെ കുറിച്ചും പഠിച്ചു. Never So Few, Old man and Sea എന്നിവയാണ് തോമസ് ബെർളി അഭിനയിച്ച ഹോളിവുഡ് സിനിമകൾ. എന്നാൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതും താൽപര്യവും കഥാ രചനയിൽ ആയിരുന്നു.

ഇടക്കാലത്ത് ഇന്ത്യയിൽ എത്തി മറൈൻ എക്സ്പോർട്ട് ബിസിനസ്സിൽ വ്യാപൃതനായി എങ്കിലും അപ്പോഴും മനസ്സു നിറയെ സിനിമയായിരുന്നു. ഒഴിവു സമയങ്ങളിൽ കഥകളെഴുതി. ഇതിനിടെ ഇതു മനുഷ്യനോ(1973) , വെള്ളരിക്കാ പട്ടണം(1985) തുടങ്ങിയ സിനിമകൾ നിർമ്മിച്ച് സംവിധാനം ചെയ്യുകയും ഉണ്ടായി. 'ഡബിൾ ബാരൽ' എന്ന സിനിമയിലാണ് ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ഇന്നിതാ പ്രായത്തെ തോൽപ്പിച്ച് ട്രെൻഡുകൾക്കനുസൃതമായി വിവിധ ജോണറുകളിൽ ഒട്ടനവധി കഥകൾ രചിച്ചു വെച്ചിരിക്കായാണ് തോമസ് ബെർളി. ഹോളിവുഡിലെ Time Splising Technology യെ അവലംബമാക്കിയുള്ള രചനകളാണ് അധികവും . ഇതറിഞ്ഞ് അന്യ ഭാഷയിൽ നിന്നു പോലും തോമസ് ബെർളിയുടെ തിരക്കഥകൾക്ക് ആവശ്യക്കാർ എത്തി തുടങ്ങി.

ഇത് അദ്ദേഹത്തിന് കൂടുതൽ ഊർജവും ആവേശവും പകർന്നിരിക്കയാണ്. അതു കൊണ്ട് തന്നെ സിനിമയ്ക്ക് കഥകൾ അന്വേഷിച്ച് കൊണ്ടിരിക്കുന്നവർക്കായി " സ്റ്റോറി ബാങ്ക് " എന്ന ഒരു സംരംഭം തുടങ്ങുവാനുള്ള തയ്യാറെടുപ്പിലാണ് തോമസ് ബെർളി. കൂട്ടിനായി സിനിമയെ സ്നേഹിക്കുന്ന ഒരു പറ്റം യുവാക്കളുമുണ്ട്. പ്രായം കൊണ്ട് തൊണ്ണൂറുകളിൽ എത്തിയ ഇദ്ദേഹത്തിന് നവീന ട്രെൻഡുകൾക്കനുസൃതമായി കഥ മെനയാൻ കഴിയുന്നു എന്നതാണ് സവിശേഷത. കഥകൾ ആവശ്യമുള്ളവർക്ക് എപ്പോൾ വേണമെങ്കിലും തോമസ് ബെർളിയെ സമീപിക്കാം. സർഗ്ഗ ശേഷിയുടെ ഉറവ വറ്റാത്ത, പുത്തൻ പ്രമേയങ്ങളുടെ അക്ഷയ പാത്രമാണ് തോമസ് ബെർളി.

Advertisment