എടത്വ:തലവടിയിലെ വള്ളംകളി പ്രേമികളുടെ ചിരകാല അഭിലാഷമായ 'തലവടി ചുണ്ടൻ' സ്വപ്ന സാക്ഷാത്കാരത്തിലേക്ക്. 'തലവടി ചുണ്ടൻ ' നിർമ്മിക്കുന്നതിന് ആവശ്യമായ തടികൾ മുറിക്കുന്ന ജോലികൾ പുരോഗമിക്കുന്നു.
120-ൽ അധികം വർഷം പഴക്കമുള്ള ആഞ്ഞിലി തടിയാണ് കോട്ടയം ജില്ലയിൽ കുറുവിലങ്ങാട്ട് നിന്നും തലവടി ചുണ്ടൻ നിർമ്മിക്കുന്നതിന് തലവടിയിൽ എത്തിക്കുന്നത്.
തലവെടി ചുണ്ടൻ സമിതി പ്രസിഡൻറ് കെ.ആർ ഗോപകുമാർ ഏപ്രിൽ 3ന് 3മണിക്ക് മാലിപ്പുരയുടെ കാൽനാട്ട് കർമ്മം നിർവഹിക്കും. ജനറൽ കൺവീനർ അഡ്വ. സി.പി.സൈജേഷ് അധ്യക്ഷത വഹിക്കും. നീരേറ്റുപ്പുറം പമ്പ ബോട്ട് റേസ് ഫിനിഷിംഗ് പോയിൻ്റിന് സമീപമമുള്ള ഡോ.സണ്ണിയുടെ പുരയിടത്തിലാണ് താത്ക്കാലിക മാലിപ്പുര നിർമ്മിക്കുന്നത്. ഉൾവശം 130 അടി നീളവും 12 അടി വീതിയും ലഭിക്കത്തക്ക നിലയിലാണ് മാലിപ്പുര നിർമ്മിക്കുന്നത്. ചുണ്ടൻ വള്ളം നിർമ്മാണം പൂർത്തിയാകുന്നതോടുകൂടി സ്വന്തമായി വസ്തു വാങ്ങി മാലിപ്പുര നിർമ്മിക്കുവാനാണ് വള്ളസമിതിയുടെ ലക്ഷ്യം.
തലവടി ചുണ്ടൻ്റെ ശില്പി കോയിൽമുക്ക് സാബു ആചാരിയെ ട്രഷറാർ പി.ഡി രമേശ് കുമാർ, ജനറൽ സെക്രട്ടറി ജോമോൻ ചക്കാലയിൽ എന്നിവർ ചേർന്ന് ചടങ്ങിൽ ആദരിക്കും.