വിടവാങ്ങിയത് ജനകീയ ഡോക്ടർ :വിഷ ചികിത്സയില്‍ നൂതന രീതികൾ വികസിപ്പിച്ച ഹോമിയോ ഡോക്ടർ ; കെ.വി.അലക്സിന്റെ നിര്യാണത്തിൽ എഎംഎച്ച്എ അനുശോചിച്ചു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

publive-image

Advertisment

 

പാലക്കാട്‌ :ഹോമിയോ ചികിത്സാ രംഗത്ത് നൂതന രീതികൾ പരിചയപ്പെടുത്തി
സൗമ്യമായ പെരുമാറ്റവും വശ്യമായ സംസാര രീതിയും കൊണ്ട് രോഗികൾക്ക് പ്രിയപ്പെട്ട പാലക്കാട്ടെ ജനകീയ ഡോക്ടർ കെ.വി.അലക്സ്(73) വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസം അന്തരിച്ചു. കളകുടിയിൽ വർഗീസ്-തങ്കമ്മ എന്നിവരാണ് മാതാപിതാക്കൾ.
ഭാര്യ:ശോശാമ്മ. മക്കൾ:ഡോ.റോഷൻഅലക്സ്‌,ഡോ.ആശഅലക്സ്‌.മരുമക്കൾ:പ്രദീഷ്,ലിമി.

1964 മുതൽ ഹോമിയോപതി പ്രാക്ടീസ് തുടങ്ങിയ അനുഭവസമ്പന്നനായ ഹോമിയോചികിത്സകനാണ് ഡോ.അലക്സ്.ഹോമിയോപ്പതിയുടെ ഫലപ്രാപ്തി കഴിഞ്ഞ അഞ്ചു നൂറ്റാണ്ടായി പാലക്കാട്‌ അനുഭവിച്ചത് ഇദ്ദേഹത്തിലൂടെ ആയിരുന്നു. ഹോമിയോചികത്സക്ക് വലിയ പ്രചാരം ഒന്നും കിട്ടിയിട്ടില്ലാത്ത പഴയ കാലത്ത് ഈ വൈദ്യശാഖയുടെ പുരോഗതിക്കായി അശ്രാന്തപരിശ്രമം ചെയ്തു.ഓൾ മലബാർ ഹോമിയോപ്പതിക് അസോസിയേഷൻ സംഘടനയുടെ സ്ഥാപക സാരഥിയാണ്.മൂന്നര പതിറ്റാണ്ടോളം ഈ കൂട്ടായ്മയുടെ ജനറൽ സെക്രട്ടറിയായി തുടർന്നു.

2016 മുതൽ എഎംഎച്ച്എ യുടെ പ്രസിഡന്റയിരുന്നു. ഹോമിയോ പ്രാക്ടീഷണന്മാരുടെ ക്ഷേമത്തിന്ന് വേണ്ടിയും നിലനില്പിനുവേണ്ടിയും ശക്തമായി നിലകൊണ്ടു.അര നൂറ്റാണ്ടിലധികം വരുന്ന ഹോമിയോ പ്രാക്ടിസിൽ പതിനായിരകണക്കിന് രോഗികൾക്ക് ആശ്വാസം പകർന്നിട്ടുണ്ട്.1983 ൽ 'ക്വീൻ ഫാർമ' എന്ന പേരിൽ ഹോമിയോ മരുന്ന് നിർമാണ ശാല തുടങ്ങി.തുടർന്ന് പതിനഞ്ചോളം വരുന്ന വെറ്റ് മെഡിസിനുകളും നിർമിച്ചു.

വിഷ ചികിത്സയിൽ വിശ്രുതനായിരുന്ന ഈ ഹോമിയോ ഡോക്ടറിൽ വിശ്വാസമർപ്പിച്ചത് കേരളത്തിലുള്ളവർ മാത്രമല്ല,ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇദ്ദേഹത്തിന്റെ മരുന്നുകൾ സ്വീകാര്യത നേടിയിരുന്നു. ഏതു രോഗത്തിനും തുള്ളിമരുന്നുകൊണ്ട് പരിഹാരം കാണുന്ന ഡോക്ടർ എന്നും നാടിന് വിസ്മയമായിരുന്നു. പല ചികിത്സകൾ കഴിഞ്ഞ് നിരാശരാകുമ്പോഴാണ് ഏറെപ്പേരും ഈ ഡോക്ടറെ വന്ന് കണ്ടിരുന്നത്.

രോഗിയെ ഒന്ന് കണ്ടാൽ രോഗം മനസിലാക്കുന്നതായിരുന്നു അലക്സ് ഡോക്ടറുടെ ചികിത്സ വൈഭവം. പക്ഷി-മൃഗാദികൾക്ക് വരുന്ന രോഗങ്ങൾക്കും ഹോമിയോ ചികിത്സയിലൂടെ സമാശ്വാസം നൽകിയിരുന്നു.പൊതുജനാരോഗ്യരംഗം ഏറെ പ്രതിസന്ധികൾ നേരിടുകയും ആധുനിക ചികിത്സാ സങ്കേതങ്ങൾ അമ്പരന്നുനിൽക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിലും
ആശയറ്റുപോകുന്ന രോഗികളുടെ അവസാന പ്രതീക്ഷയായിരുന്നു ഡോക്ടർ അലക്സ്.എ എം എച്ച് എ എന്ന സംഘടനയെ അച്ചടക്കമുള്ള ശക്തിമത്തായ സംഘടനയാക്കി വാർത്തെടുക്കുന്നതിൽ അദ്ദേഹം പങ്കു വഹിച്ചു.കല,കായിക രംഗത്തും നിറസാന്നിധ്യമായിരുന്നു.2016ൽ എ എം എച്ച് എ എക്സലൻസി അവാർഡ് നൽകി ആദരിച്ചു.

ഹോമിയോപതിക്ക് മലബാർ മേഖലയിൽ വലിയ സ്വീകാര്യത നേടിക്കൊടുക്കുകയും ,ഈ ചികിത്സാ ശാഖയെ കൂടുതൽ സജീവമാക്കുകയും ചെയ്ത ചികിത്സകൻ ആണ് ഡോക്ടർ അലക്സ് എന്ന് അനുശോചന യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു.സംഘടനയുടെ വൈസ് പ്രസിഡന്റ് ഡോക്ടർ മാധവൻ അധ്യക്ഷനായി.സെക്രട്ടറി ഡോ.ജെ. ഫിറോസ്,ഡോക്ടർമാരായ ശിവദാസ്,സി. കൃഷ്ണനുണ്ണി നായർ, കെ.സി.രാമനാഥൻ,വി. രവീന്ദ്രൻ,സഹദുള്ള,വിലാസിനി, ജനാർദ്ദനൻ, വിഷ്ണുദാസ് തുടങ്ങിയവർ അനുസ്മരണ യോഗത്തിൽ സംസാരിച്ചു.

കേരളത്തിലെ ഹോമിയോ ചികിത്സകരുടെ അഭിമാനമായിരുന്നു ഡോ.അലക്സ്. ഒരു നാടിന്റെ മുഴുവൻ വിശ്വാസവും നേടിയെടുത്ത് അദ്ദേഹം വിട വാങ്ങിയപ്പോൾ, പാലക്കാട്‌ ജില്ലയിലെ സാധാരണക്കാരായ രോഗികളും അദ്ദേഹത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരുമാണ് ദുഃഖത്തിലായത്.

Advertisment