പാലക്കാട് : കേരള സർക്കാരിന്റെ നയ വൈകല്യങ്ങൾ മൂലം കെ. എസ്. ആർ. ടി. സി. ഡിപ്പോകൾ മരണ കേന്ദ്രങ്ങളാകുന്നു എന്ന് ബി എം എസ് പാലക്കാട് ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ. എസ്. അമർനാഥ് ആരോപിച്ചു. താഴെത്തട്ടിലുള്ള ജീവനക്കാർ മുതൽ ഉയർന്ന ഉദ്യോഗസ്ഥർ വരേയും ഇതിൽ നിന്നും മുക്തരല്ല. പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം നൂറ്റമ്പതിലധികം കെ. എസ്. ആർ. ടി. സി. ജീവനക്കാരാണ് ആത്മഹത്യ ചെയ്തത്. തിരുവനന്തപുരത്ത് ഡിപ്പോ എഞ്ചിനീയറാണ് ദിവസങ്ങൾക്ക് മുമ്പേ ക്രൂരമായ തൊഴിൽ പീഢനത്തിനിരയായി ഡിപ്പോയിൽത്തന്നെ തൂങ്ങിമരിച്ചത്.
പെരിന്തൽമണ്ണ ഡിപ്പോയിൽ ഇന്നലെ ആത്മഹത്യാ ശ്രമം നടത്തിയത് മെക്കാനിക്കാണ്. കണ്ടക്ടർ, ഡ്രൈവർ, ഇൻസ്പെക്ടർ തുടങ്ങിയ പല വിഭാഗം ജീവനക്കാരും ചെയ്ത തൊഴിലിനു കൂലി കിട്ടാത്തതിനാൽ ആത്മഹത്യ ചെയ്തവരുടെ കൂട്ടത്തിൽപ്പെടുന്നു. കടുത്ത മാനസിക സമ്മർദ്ദം മൂലം ഡിപ്പോയിൽ വിശ്രമിക്കുമ്പോഴും, ഡ്യൂട്ടിക്കിടയിലും മരണപ്പെട്ടവർ എണ്ണുവാൻ കഴിയുന്നതിലും അധികമാണെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊതുഗതാഗത രംഗം സ്വകാര്യ, സഹകരണ ബിനാമികൾക്ക് തീറെഴുതി കൊടുക്കാനുള്ള സർക്കാർ നയ തീരുമാനത്തെ എതിർത്ത് തോൽപ്പിച്ച് സാധാരണക്കാരുടെ യാത്രാ സൌകര്യവും, ജീവനക്കാരുടെ തൊഴിലും, കൂലിയും സംരക്ഷിക്കാൻ ബി എം എസ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ശമ്പള പ്രതിസന്ധി വിഷയത്തിൽ ബഹു. ഹൈക്കോടതിയുടെയും, പൊതു സമൂഹത്തിന്റെയും അനുഭാവപൂർണ്ണമായ നിലപാടുകൾ സ്വാഗതാർഹമാണെന്നും, പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലക്കാട് നടക്കുന്ന അനിശ്ചിതകാല ധർണ്ണയുടെ പതിനേഴാം ദിവസത്തെ പ്രതിഷേധ യോഗം ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു എസ്. അമർനാഥ്.
യോഗത്തിൽ കെ. എസ്. ടി. ഇ. എസ് ജില്ലാ വൈസ് പ്രസിഡണ്ട് പി.ആർ. മഹേഷ് അദ്ധ്യക്ഷത വഹിച്ചു. പാലക്കാട് യൂണിറ്റ് ട്രഷറർ എം. മുരുകേശൻ ആശംസകൾ അർപ്പിച്ചു. കെ. എസ്. ടി. ഇ. എസ്. ജില്ലാ സെക്രട്ടറി ടി.വി.രമേഷ് കുമാർ സ്വാഗതവും, ചിറ്റൂർ യൂണിറ്റ് സെക്രട്ടറി യു. തുളസീദാസ് നന്ദിയും പറഞ്ഞു. ഇ. ശശി, ഇ.എസ് സുദേവൻ, എ.എസ് അരുൺ എന്നിവർ പ്രതിഷേധ പ്രകടനം നയിച്ചു.