സംരംഭക വർഷം: നാല് ശതമാനം പലിശക്ക് വായ്പാ പദ്ധതിക്ക് തുടക്കം ; സംരംഭകർക്ക് എല്ലാ തലത്തിലും വ്യക്തിഗത സേവനം ഉറപ്പാക്കുമെന്ന് പി.രാജീവ്

New Update

publive-image

വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ സംരംഭക വർഷം ആചരിക്കുന്നതിന്റെ ഭാഗമായി നാല് ശതമാനം പലിശക്ക് വായ്പ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി.
13 അപേക്ഷകർക്ക് വായ്പ വിതരണം ചെയ്ത് വ്യവസായ മന്ത്രി പി.രാജീവ് പദ്ധതി ഉദ്ഘാടനം ചെയ്തു. സംരംഭകർക്ക് എല്ലാ തലത്തിലും വ്യക്തിഗത സേവനം ഉറപ്പു വരുത്തുമെന്ന് മന്ത്രി പറഞ്ഞു.

Advertisment

പുതുതായി ആരംഭിക്കുന്ന എം.എസ്.എം. ഇകൾക്കും നിലവിലുള്ളവയുടെ വിപുലീകരണത്തിനും വായ്പ നൽകുന്നതാണ് കേരള സംരംഭക വായ്പാ പദ്ധതി ( KELS). പത്ത് ലക്ഷം രൂപ വരെയുള്ള വായ്പകൾക്കാണ് പലിശയിളവ് ലഭിക്കുക. നിർമ്മാണം, സേവനം, വ്യാപാരം തുടങ്ങിയ മേഖലകളിൽ ആരംഭിക്കുന്ന സംരംഭങ്ങൾക്ക് വായ്പ ലഭിക്കും. ഇതിനായി തയ്യാറാക്കിയ പ്രത്യേക പോർട്ടൽ മുഖാന്തിരമാണ് അപേക്ഷ നൽകേണ്ടത്. മൂലധന നിക്ഷേപങ്ങൾ, പ്രവർത്തന മൂലധനം സമാഹരിക്കൽ എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.

അപേക്ഷകന് ഉദ്യം രജിസ്ട്രേഷൻ ഉണ്ടാവണം. അപേക്ഷകൾ അതിവേഗം തീർപ്പാക്കാൻ എല്ലാ ബാങ്കുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. അഞ്ച് ലക്ഷം വരെയുള്ള അപേക്ഷകൾ 15 ദിവസങ്ങൾക്കുള്ളിലും 10 ലക്ഷം വരെയുള്ള അപേക്ഷകൾ ഒരു മാസത്തിനുള്ളിലും പരിഗണിച്ച് തീർപ്പുകൽപ്പിക്കും.സംരംഭകർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഇന്റേണുകൾ പ്രവർത്തിക്കുന്നുണ്ട്.

സംസ്ഥാനത്തെ വായ്പാ നിക്ഷേപ അനുപാതം മെച്ചപ്പെടുത്താൻ ബാങ്കുകൾക്ക് ഈ പദ്ധതി അവസരമാകുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിൽ ആഗസ്റ്റ് മാസത്തിൽ വായ്പാ മേളകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളിൽ വ്യവസായ വകുപ്പ് നിയമിച്ച ഇന്റേണുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ രൂപകൽപ്പന ചെയ്ത മൊബൈൽ ആപ്പിന്റെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു.

വി.കെ പ്രശാന്ത് എം.എൽ.എ ചടങ്ങിൽ അധ്യക്ഷനായി. എസ്.എൽ.ബി.സി കൺവീനർ പ്രേംകുമാർ ആമുഖ പ്രഭാഷണം നടത്തി. കെ.എസ്.ഐ.ഡി.സി എം ഡി എം.ജി രാജമാണിക്കം, വ്യവസായ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ, കെ.എഫ്.സി എക്സിക്യൂട്ടീവ് ഡയറക്ടർ പ്രേംനാഥ് രവീന്ദ്രൻ, ചെറുകിട വ്യവസായ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം. ഖാലിദ്, സി.ഐ.ഐ ചെയർ ജീമോൻ കോര, ഫിക്കി കോ ചെയർ എം.ഐ സഹദുള്ള, ടൈ കേരള എക്സിക്യൂട്ടീവ് ഡയറക്ടർ അരുൺ നായർ, വ്യവസായ വകുപ്പ് ജോയിന്റ് ഡയറക്ടർ ജി.രാജീവ് എന്നിവർ സംസാരിച്ചു.

Advertisment