/sathyam/media/post_attachments/glxc40Atgzfnstw8W6BM.jpeg)
കൊല്ല: കൊല്ലം റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി അറിയിച്ചതായി എൻ.കെ.പ്രേമചന്ദ്രൻ എം.പി. ഇതുവരെ മൂന്നു ടെൻഡർ ലഭിച്ചെന്നും സാമ്പത്തികവും സാങ്കേതികവുമായ പരിശോധനകൾ പൂർത്തിയാക്കി താമസംകൂടാതെ നടപടികൾ പൂർത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ്, റെയിൽവേ ബോർഡ് ചെയർമാൻ വി.കെ.ത്രിപതി, റെയിൽവേ ബോർഡ് കോച്ചസ് എക്സിക്യുട്ടീവ് ഡയറക്ടർ ദേവേന്ദ്രകുമാർ എന്നിവരുമായി റെയിൽവേ ഭവനിൽ കൊല്ലത്തെ റെയിൽവേ വികസനം സംബന്ധിച്ചുനടന്ന ചർച്ചയിലാണ് ഉറപ്പു ലഭിച്ചത്.
ആര്യങ്കാവ്, തെന്മല, പരവൂർ, മയ്യനാട് സ്റ്റേഷനുകളിൽ തീവണ്ടികൾക്ക് കോവിഡിനുമുമ്പുണ്ടായിരുന്ന സ്റ്റോപ്പുകൾ പുനരാരംഭിക്കുന്നത് അനുഭാവപൂർവം പരിഗണിക്കും. കോവിഡിനെത്തുടർന്നല്ല സ്റ്റോപ്പുകൾ നിർത്തലാക്കിയതെന്നും യാത്രക്കാരുടെ തിരക്കും അനുബന്ധഘടകങ്ങളും അടിസ്ഥാനപ്പെടുത്തി റെയിൽവേയുടെ ദേശീയ നയത്തിന്‍റെ ഭാഗമായാണെന്നും മന്ത്രി അറിയിച്ചു.
കൊല്ലം-തിരുപ്പതി-കൊല്ലം, എറണാകുളം-വേളാങ്കണ്ണി ദ്വൈവാര എക്സ്പ്രസ് ട്രെയിനുകൾ അനുവദിക്കുന്നത് റയിൽവേ ബോർഡിന്‍റെ പരിഗണനയിലാണ്. അമൃത എക്സ്പ്രസ് രാമേശ്വരംവരെയും പാലരുവി എക്സ്പ്രസ് തുത്തുകുടിവരെയും ഗുരുവായൂർ-പുനലൂർ എക്സ്പ്രസ് മധുരവരെയും ദീർഘിപ്പിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.
ധൻബാദ് എക്സ്പ്രസ് ആലപ്പുഴയിൽനിന്ന് കൊല്ലംവരെ ദീർഘിപ്പിക്കുന്ന കാര്യവും പരിഗണനയിലാണ്. ഹംസഫർ എക്സ്പ്രസിന് കൊല്ലത്ത് സ്റ്റോപ്പ് അനുവദിക്കേണ്ടതിന്‍റെ ആവശ്യം എം.പി. യോഗത്തിൽ അവതരിപ്പിച്ചു. സ്റ്റോപ്പ് അനുവദിക്കുന്നതു സംബന്ധിച്ച് പരിശോധന നടത്താൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
കൂടാതെ കൊല്ലം-ചെങ്കോട്ട പാതയിൽ സർവീസ് നടത്തുന്ന ട്രെയിനുകളിൽ വിസ്റ്റാഡോം കോച്ചുകൾ ഘടിപ്പിക്കുന്നതിനു സാങ്കേതികപഠനം നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.