കൊച്ചി: ദത്തന്‍ ചന്ദ്രമതി എന്നറിയപ്പെടുന്ന സുനില്‍ ദത്ത് എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഉറ്റസുഹൃത്തുക്കളുടെ മരണത്തെക്കുറിച്ചായിരുന്നു ഇദ്ദേഹത്തിന്റെ പോസ്റ്റ്. തനിക്കുള്ള നറുക്ക് നാളെ നാളെ എന്നൊരു സൈക്കിള്‍ അനൗസ്‌മെന്റ് വാഹനം തലയില്‍ പെരുക്കുന്നുവെന്നും അദ്ദേഹം കുറിച്ചിരുന്നു.
പിന്നാലെ മരണം സുനിലിനെയും തേടിയെത്തിയെന്നതാണ് വസ്തുത. പുലര്‍ച്ചെ നാലരയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ മരിച്ചു. കൊച്ചിൻ പോർട്ട് ഡെപ്യൂട്ടി വാർഫ് സൂപ്രണ്ടൻ്റായിരുന്ന സുനിൽ എറണാകുളം അത്താണി സ്വദേശിയാണ്.
ആ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
എനിക്കുള്ള ടോക്കൺ ചൂട്
ന്റെ കട്ട ചങ്കുകൾ, മനു മാധവൻ,കുറത്തിയാടൻ, ദിനീഷ്.
എവിടെ കൂടിയാലും വെള്ളമടിക്കും
കവിത പാടും, തെറിവിളിക്കും
അടിയുണ്ടാക്കും.
പൗരസ്വാതന്ത്ര്യം , സ്ത്രീ,ദളിത് ഭരണകൂടം. വലിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു ഞങ്ങൾക്കിടയിൽ.
എന്നാലും വീട്ടിൽ എത്തിയോ എന്നു വിളിച്ചു ചോദിച്ചോട്ടെ കിടന്നുറങ്ങൂ.
മനു മാധവൻ ഒന്നും പറയാതെ പോയി 2019 സെപ്റ്റംബറിൽ , കുറത്തി പുറകെ ഞെട്ടിച്ചു കൊണ്ട് 2021 ജനുവരിയിൽ അവനൊപ്പം കൂടി. ഇന്നലെ അവനും.......... ബാക്കി ഞാൻ മാത്രം
മൂന്നുപേരും അവർ ഒന്നായി എന്നേ മാത്രം പുറന്തള്ളി
എനിക്കുള്ള നറുക്ക്.............
നാളെ നാളെ എന്നൊരു സൈക്കിൾ അനൗസ്മെന്റ് വാഹനം തലയിൽ പെരുക്കുന്നു.