മലപ്പുറം: എടപ്പാളിൽ പ്രവാസിയായ യുവാവിനെ തട്ടിക്കൊണ്ട് പോയി കെട്ടിയിട്ട് ലഹരി നൽകി ക്രൂരമായി തല്ലിച്ചതച്ചതായി പരാതി. എടപ്പാൾകോലളമ്പ് സ്വദേശിയായ പണ്ടാരത്തിൽ റഹ്‌മത്തിന്റെ ഫർഹൽ അസീസ് (23)നെയാണ് വീട്ടിൽ നിന്ന് തട്ടി കൊണ്ട് പോയി ലഹരി നൽകി വിവസ്ത്രനാക്കി ഒരു രാവും പകലും ക്രൂരമായി മർദ്ധനത്തിന് ഇരയാക്കിയത്.
പണവും യു.എ.ഇ ഐഡി അടക്കമുള്ള രേഖകളും മൊബൈല്‍ ഫോണും കവർന്ന സംഘം പൂർണ്ണ നഗ്‌നനാക്കി വീഡിയോ ചിത്രീകരിച്ച ശേഷം വിവസ്ത്രനാക്കി ഉപേക്ഷിച്ചെന്നാണ് പരാതി. വിദേശത്ത് നിന്ന് ലീവിന് വന്ന ഫർഹൽ അസീസിനെ ഡിസംബർ 24ന് വൈകിയിട്ട് ഏഴ് മണിയോടെയാണ് സുഹൃത്തുക്കളായ രണ്ട് പേർ ചേർന്ന് ബൈക്കിലെത്തി കൂട്ടി കൊണ്ടു പോയത്.
രാത്രി കോലളമ്പിലെ വയലിൽ വെച്ച് നേരം പുലരുവോളം മർദ്ദിച്ച ശേഷം കാളാച്ചാലിലെ സുഹൃത്തിന്റെ വീട്ടിൽ അടച്ചിട്ട മുറിയിലെത്തിച്ചും മർദ്ദനം തുടർന്നു. ഇതിനിടെ മൊബൈലും കൈയ്യിലുള്ള പണവും രേഖകളും കവർന്ന സംഘം പൂർണ്ണ നഗ്‌നനാക്കി വീഡിയോ ചിത്രീകരിക്കുകയും പിന്നീട് മറ്റൊരുസുഹൃത്തിന്റെ വീട്ടിൽ ഉപേക്ഷിക്കുകയുമായിരുന്നു.
സംഘത്തിൽ പെട്ട യുവാവാവിന്റെ സഹോദരിയുമായി പ്രണയത്തിലായിരുന്ന ഫർഹൽ അസീസിനെ ഈ വിഷയത്തെ കുറിച്ച് സംസാരിക്കാനാണെന്ന് പറഞ്ഞാണ് സംഘം കൂട്ടി കൊണ്ട് പോയത്. പിന്നീട് 20 ഓളം വരുന്ന സംഘം സ്ഥലത്തെത്തി ഫര്‍ഹലിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പിറ്റെ ദിവസം വൈകിട്ട് രാത്രി 10 മണിയോടെ ശരീരം മുഴുവൻ പരിക്കുകളോടെയാണ് യുവാവിനെ വിട്ടയച്ചത്.