തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിലെ നികുതി വർധനവിനെതിരെ സംസ്ഥാനത്താകെ പ്രതിഷേധം ശക്തമാകുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും വിദ്യാർഥി സംഘടനകളും നികുതി വർധനവിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.
കോൺഗ്രസ്, ബി ജെ പി, യൂത്ത് കോൺഗ്രസ്, യുവ മോർച്ച, കെ എസ് യു സംഘടനകൾ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പരസ്യ പ്രതിഷേധം നടത്തി. ബജറ്റിനോടുള്ള പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആലുവയിൽൽ വെച്ചാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചത്. പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്ത പൊലിസ് പിന്നീട് ഇവരെ വിട്ടയച്ചു.
അതിനിടെ ഇന്ധന വില വർദ്ധനക്കെതിരെ സി പി ഐയുടെ യുവജന സംഘടനയായ എ ഐ വൈ എഫും പ്രതികരണവുമായി രംഗത്തെത്തി. ഇന്ധന വില കുറക്കാത്ത കേന്ദ്ര സർക്കാർ നയം തന്നെ സംസ്ഥാന സർക്കാരും പിന്തുടരുന്നത് ശരിയല്ലെന്നും വില വർധന പിൻവലിക്കണമെന്നും എ ഐ വൈ എഫ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.
കേരളത്തിന്റെ വിദ്യാഭ്യാസ മേഖല നിരന്തരം പ്രശ്നവല്‍കൃതമാകുന്ന കാലഘട്ടത്തിലാണ് ഇത്തരത്തിലുള്ള ഒരു ബജറ്റ് പ്രഖ്യാപനം നടന്നത്. അനേകായിരം വിദ്യാർത്ഥികൾ അനുദിനം ഉന്നത വിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയുണ്ടായിരുന്നിട്ടും നിലവിലെ വിദ്യാഭ്യാസ രംഗത്തിന് ആശ്വാസമാകുന്നതല്ല ബജറ്റ്.