നെല്ല് സംഭരിച്ചതിന് കേരള ബാങ്ക് നല്‍കുന്ന തുക എട്ടര ശതമാനം പലിശയോടെ തിരിച്ചുപിടിക്കുമെന്ന വായ്പാരേഖയെന്ന് കര്‍ഷകര്‍

New Update

സുല്‍ത്താന്‍ബത്തേരി: സപ്ലൈകോ വഴി സര്‍ക്കാര്‍ നെല്ല് സംഭരണം ആരംഭിച്ചെങ്കിലും ഇതിന്റെ വില നല്‍കുന്നത് വായ്പ നല്‍കിയതായി കാണിച്ചുള്ള രേഖകളില്‍ ഒപ്പിടുവിച്ചാണെന്ന് ബത്തേരിയിലെ ഒരു പറ്റം കര്‍ഷകരുടെ പരാതി. നെല്ല് വാങ്ങിയ വകയില്‍ കര്‍ഷകര്‍ക്ക് സപ്ലൈകോയില്‍ നിന്ന് ലഭിക്കേണ്ട തുക നിലവില്‍ കേരള ബാങ്ക് ആണ് നല്‍കുന്നത്.

Advertisment

publive-image

എന്നാല്‍ എത്രയാണോ നെല്ലിന്റെ വിലയായി നിശ്ചയിച്ചിട്ടുള്ളത് ആ തുക പണമായി ലഭിക്കണമെങ്കില്‍ കേരള ബാങ്ക് നല്‍കുന്ന വായ്പ രേഖകളില്‍ ഒപ്പ് വെക്കണമെന്നാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. രേഖകള്‍ ഒപ്പ് വെച്ച് നല്‍കാത്തവര്‍ക്ക് നെല്ലിന്റെ വില എക്കൗണ്ടില്‍ വന്നതായി കാണിക്കുമെങ്കിലും എ.ടി.എം വഴിയോ ബാങ്കിലെത്തിയോ തുക പിന്‍വലിക്കാന്‍ സാധിക്കില്ലെന്നതാണ് പ്രശ്‌നം.

രണ്ട് മാസം മുമ്പ് സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില എക്കൗണ്ടില്‍ എത്തിയതായി നൂല്‍പ്പുഴ പഞ്ചായത്തിലെ വിവിധ കര്‍ഷകര്‍ക്ക് അറിയിപ്പ് ലഭിച്ചിരുന്നു. ഇത് പ്രകാരം പണം പിന്‍വലിക്കാനായി ബാങ്കിലും എ.ടി.എമ്മിലും എത്തിയപ്പോഴാണ് തുക പിന്‍വലിക്കാന്‍ കഴിയാത്തതിലുള്ള സാങ്കേതിക തടസ്സങ്ങള്‍ ബത്തേരിയിലെ കേരള ബാങ്ക് അധികാരികള്‍ ചൂണ്ടിക്കാട്ടിയതെന്ന് തേലമ്പറ്റയിലെ കര്‍ഷകനായ കെ.പി. തോമസ് പറഞ്ഞു.

ഇക്കാരണത്താല്‍ തന്നെ കൃഷിയിറക്കുന്നതിനും മറ്റും കൂലിയിനത്തിലും വിത്ത് വാങ്ങുന്നതിനും ഉള്‍പ്പെടെ കൊടുക്കാനുള്ള തുക നല്‍കാന്‍ കഴിയാതെ ബുദ്ധമുട്ടുകയാണ് കര്‍ഷകര്‍. നെല്ല് സംഭരിച്ചതിന് കേരള ബാങ്ക് കര്‍ഷകര്‍ക്ക് നല്‍കുന്ന തുക ഏതെങ്കിലും കാരണവശാല്‍ സപ്ലൈകോ നല്‍കാത്ത പക്ഷം ഈ തുക കര്‍ഷകരില്‍ നിന്ന് എട്ടര ശതമാനം പലിശയോടെ തിരിച്ചുപിടിക്കുമെന്ന വായ്പാരേഖയാണ് ബാങ്ക് അധികൃതര്‍ ഒപ്പിട്ട് വാങ്ങുന്നതെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Advertisment