ആനയെ ഒഴിവാക്കി; തിരുവൈരാണിക്കുളത്ത് ഇനി അലംകൃതപ്പല്ലക്ക്

author-image
ജൂലി
New Update

publive-image

കാലടി: മധ്യകേരളത്തിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കാലടി തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിൽ ഇനി ആനപ്പുറത്ത് എഴുന്നള്ളിപ്പുണ്ടാകില്ല. തടിയിൽ തീർത്ത പല്ലക്കിൽ ആണ് ഉത്സവത്തിന് ഭഗവാൻ ഇനി എഴുന്നള്ളുക. സംസ്ഥാനത്തെ കാലാവസ്ഥയില്‍ ഉണ്ടായ മാറ്റവും ചൂടു കൂടുതലും നാട്ടാനകളെ അസ്വസ്ഥരാക്കുകയാണ്. ഉത്സവപ്പറമ്പുകളില്‍ ആനകള്‍ ഇടയുന്ന വാര്‍ത്തകള്‍ സ്ഥിരമാകുന്ന സാഹചര്യത്തിലാണ് വ്യത്യസ്തമായ തീരുമാനവുമായി തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റ് രംഗത്തെത്തിയത്.

Advertisment

ക്ഷേത്രത്തില്‍ ആനകള്‍ക്ക് പകരം എഴുന്നള്ളത്തിന് പല്ലക്ക് ഉപയോഗിക്കാനാണ് തീരുമാനം. തേക്ക് മരത്തില്‍ തീര്‍ത്ത പല്ലക്ക് ഇതിനായി ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു. ഈ മാസം 23ന് ക്ഷേത്രത്തിലെ ഉത്സവം ആരംഭിച്ചു. അത്താഴ പൂജയ്ക്ക് ശേഷമുള്ള വിളക്കിനെഴുന്നള്ളിപ്പിന് സാധാരണ ആനകളെയാണ് ഇവിടെ ഉപയോഗിക്കാറുള്ളത്. എന്നാല്‍ ഇനിമുതല്‍ പല്ലക്കാവും ഉപയോഗിക്കുക. ക്ഷേത്രം ട്രസ്റ്റ് അംഗവും ദാരുശില്പകലയിൽ വിദഗ്ദ്ധനുമായ പി.ആർ.ഷാജികുമാർ വഴിപാടായാണ് പല്ലക്ക് ക്ഷേത്രത്തില്‍ സമര്‍പ്പിച്ചത്.

ഉത്സവത്തിന്റെ പ്രൗഢിയും ആഹ്‌ളാദവും ഇല്ലാതാക്കുകയാണ് പലപ്പോഴും ഉത്സവപറമ്പിലെ ആനയിടയലുകൾ. കനത്ത വേനൽച്ചൂടിൽ ആനകള്‍ അപകടകാരികളാകുന്നത് കണക്കിലെടുത്താണ് ഇറക്കി പൂജയ്ക്കും വിളക്കിനെഴുന്നള്ളിപ്പിനും ആനകളെ ഒഴിവാക്കാന്‍ ക്ഷേത്ര ഭരണസമിതി തീരുമാനിച്ചത്. ഇന്നു മുതല്‍ അലങ്കരിച്ച പല്ലക്കിലാണ് എഴുന്നള്ളിപ്പുകൾ നടക്കുക. എറണാകുളം ജില്ലയിലെ ചില ക്ഷേത്രങ്ങളിൽ കുറച്ചു വർഷങ്ങളായി ഉത്സവത്തിന് രഥം ഉപയോഗിച്ചു വരുന്നുണ്ട്.

Advertisment