പാലക്കാട്: സ്വകാര്യ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പാലക്കാട് ധോണി സ്വദേശിനി വിനീഷയാണ് പ്രസവത്തെ തുടർന്ന് മരിച്ചത്. ഷാർജയിൽ ഐടി എഞ്ചിനീയറായ വിനീഷ പ്രസവത്തിന് മാത്രമായാണ് നാട്ടിലെത്തിയത്. ഭർത്താവ് ചാലക്കുടി സ്വദേശി സിജിലും ഷാർജയിലാണ്.
യുവതി മരണം ചികിത്സാ പിഴവാണെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ കുടുംബം പൊലീസിൽ പരാതി നൽകി. പാലക്കാട് പോളിക്ലിനിക്ക് ആശുപത്രിയിലായിരുന്നു വിനീഷയുടെ പ്രസവം. ശനിയാഴ്ച ഉച്ചയോടെ ആൺകുഞ്ഞിന് ജന്മം നൽകിയെങ്കിലും കുഞ്ഞിന് ശ്വസന പ്രശ്ങ്ങളുണ്ടെന്ന് കണ്ടതിനെ തുടർന്ന് ഡോക്ടറുടെ നിർദേശപ്രകാരം കൂടുതൽ സൗകര്യമുള്ള നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇതിനിടയിൽ യുവതിയുടെ ആരോഗ്യനില മോശമായി. രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് യുവതിയെ നഗരത്തിലെ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച വൈകീട്ട് നാലോടെ മരിച്ചു. പോളി ക്ലിനിക്കിൽ ഉണ്ടായ ചികിത്സാ പിഴവാണ് മരണകാരണമെന്നും നടപടി വേണമെന്നുമാവശ്യപ്പെട്ട് കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകി.