മാനന്തവാടി: സംസ്ഥാന ബഡ്സ് സ്കൂൾ കലോത്സവത്തിൽ പൂർത്തിയാക്കാനാകാത്ത ചിത്രം അജുവിനു പ്രശസ്തിയിലേക്കു വഴിതുറന്നു. കേരളത്തിൽ സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിനു കുടുംബശ്രീ മിഷൻ സമ്മാനിച്ചത് വയനാട് മുള്ളൻകൊല്ലി വട്ടക്കാവുങ്കൽ ജോമോന്റെയും ജിഷയുടെയും മകൻ വി.ജെ.അജു വരച്ച രാഷ്ട്രപതിയുടെതന്നെ മനോഹരമായ ചിത്രം.
ഓട്ടിസം ബാധിച്ച അജുവിന് ശാരീരികക്ലേശത്തെത്തുടർന്ന് എറണാകുളത്തെ മത്സരത്തിൽ ചിത്രരചന പൂർത്തിയാക്കാനായിരുന്നില്ല. എന്നാൽ, വരച്ചു തുടങ്ങിയപ്പോൾത്തന്നെ പ്രതിഭ വ്യക്തമാക്കിയ അജുവിനെ സംഘാടകർ ശ്രദ്ധിച്ചിരുന്നു. ഇതാണ് രാഷ്ട്രപതിയുടെ സന്ദർശനവേളയിൽ അവരുടെ ചിത്രം അജുവിനെക്കൊണ്ട് വരപ്പിച്ച് സമ്മാനമായി നൽകാൻ കുടുംബശ്രീ മിഷനെ പ്രേരിപ്പിച്ചത്.
രാഷ്ട്രപതിയുടെ ചിത്രം ഒരാഴ്ച കൊണ്ടാണ് പെൻസിൽ ഉപയോഗിച്ച് ഈ 12 വയസ്സുകാരൻ വരച്ചത്. തൃശിലേരിയിലെ തിരുനെല്ലി പഞ്ചായത്ത് ബഡ്സ് പാരഡൈസ് സ്പെഷൽ സ്കൂളിലാണ് 3 വർഷമായി അജു പഠിക്കുന്നത്. നേരത്തേ എടയൂർകുന്ന് ജിഎൽപി സ്കൂളിൽ സഹോദരങ്ങളായ അലൻ, അലീന എന്നിവർക്കൊപ്പം നാലാം ക്ലാസ് വരെ പോയിരുന്നു.