ബത്തേരി: വയനാട് ഐടിഎസ്‌ആർ കോളേജിൽ എസ്‌എഫ്‌ഐ പ്രവർത്തകർക്ക് നേരെ ആക്രമണമെന്ന് പരാതി. ഭഗത് സിംഗ് അനുസ്മരണ ബന്ധപ്പെട്ട പരിപാടി തടസ്സപ്പെടുത്താൻ ശ്രമിച്ച ഒരു സംഘം വിദ്യാർത്ഥികളാണ് ആക്രമണം നടത്തിയത്. 5 എസ്എഫ്ഐ പ്രവർത്തകർ ചികിത്സ തേടി. എസ്‌എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് അഖിൽ, രാജു, അനന്ദു, അരുൺ, നിധിൻ, വിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്.
വിദ്യാർത്ഥിളെ ആക്രമിച്ച സംഘത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ് എഫ്‌ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നേരത്തെ തിരുവനന്തപുരം ലോ കോളേജിൽ കെഎസ്‍യുവിന്‍റെ കൊടി കൂട്ടിയിട്ട് കത്തിച്ച 24 എസ്എഫ്ഐ പ്രവര്‍ത്തകരെ സസ്പെൻഡ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. സംഘടനാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ചൊവ്വാഴ്ച രാത്രിയാണ് കെഎസ്‍യുവിന്‍റെ കൊടികൾ പിഴുത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൂട്ടിയിട്ട് കത്തിച്ചത്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം അധ്യാപക കൗൺസിൽ 24 എസ്എഫ്ഐ പ്രവര്‍ത്തകരെ സസ്പെൻഡ് ചെയ്യുകയായിരുന്നു. സസ്പെന്‍ഷന്‍ തീരുമാനം പിടിഎ യോഗം അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് ക്യാംപസിലുണ്ടായത്. എസ്എഫ്ഐ പ്രര്‍ത്തകര്‍ അധ്യാപകരെ ഉപരോധിക്കുക കൂടി ചെയ്തിരുന്നു.