മലപ്പുറം: നാളികേരത്തിന് താങ്ങുവില പ്രഖ്യാപിച്ചിട്ടും സംഭരിച്ച തേങ്ങ വെളിച്ചെണ്ണയാക്കി മാറ്റാനുമുള്ള കേര ഫെഡിന്റെ ശേഷിക്കുറവ് മൂലം കർഷകർക്ക് പ്രയോജനപ്പെടുന്നില്ല. നിലവിൽ കൃഷി വകുപ്പും കേരഫെഡും സംയുക്തമായി ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ജില്ലയിലെ 35 സംഭരണ കേന്ദ്രങ്ങൾ വഴി പച്ചത്തേങ്ങ സംഭരിക്കുന്നുണ്ട്.
/sathyam/media/post_attachments/BIEfPcbepJtIdudyCTCI.jpg)
രണ്ട് ദിവസങ്ങളിലായി 400 ടൺ നാളികേരം മാത്രമാണ് കർഷകരിൽ നിന്ന് വാങ്ങുന്നത്. ആഴ്ചയിൽ നാല് ദിവസമെങ്കിലും തേങ്ങ സംഭരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. കോഴിക്കോട് കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്നത് മലപ്പുറത്താണ്. ജില്ലയിൽ 6,000 ഹെക്ടറിൽ തെങ്ങ് കൃഷിയുണ്ട്.
കിലോയ്ക്ക് 23 രൂപയാണ് നാളികേരത്തിന്റെ വിപണി വില. പരിപാലനച്ചെലവ് പോലും ലഭിക്കാത്ത സാഹചര്യമാണിപ്പോൾ. തൊഴിലാളികൾക്കുള്ള കൂലി, തെങ്ങുകയറ്റം, തേങ്ങ പൊളിക്കൽ, വാഹനച്ചെലവ് അടക്കം കിഴിച്ചാൽ നഷ്ടക്കച്ചവടമാണെന്ന് കർഷകർ പറയുന്നു. മഴക്കാലമെത്തിയതോടെ നാളികേര വില ഇനിയും കുറയാനിടയുണ്ട്.