/sathyam/media/post_attachments/EyBkxWiIzHF4aBFZekK0.webp)
മലപ്പുറം: നിലമ്പൂർ അമരമ്പലം സൗത്ത് കുതിരപ്പുഴയിൽ ചാടിയ അഞ്ചംഗ കുടുബത്തിലെ മുത്തശ്ശിയുടെയും കൊച്ചുമകളുടെയും മൃതദേങ്ങൾ കണ്ടെത്തി. സുശീല (55), കൊച്ചുമകൾ അനുശ്രീ (12) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ബുധനാഴ്ച പുലർച്ച രണ്ടരയോടെയാണ് അഞ്ചംഗ കുടുംബം കുതിരപ്പുഴയിൽ ചാടിയത്.
അമരമ്പലം സ്വദേശികളായ കൊട്ടാടൻ സുശീല, മകൾ സന്ധ്യ (32), സന്ധ്യയുടെ മക്കളായ അനുഷ (12), അരുൺ (11), അനുശ്രീ എന്നിവർ പുഴയിൽ ചാടുകയായിരുന്നു. ഇതിൽ സന്ധ്യയും അനുഷയും അരുണും രക്ഷപ്പെട്ടെങ്കിലും സുശീലയേയും അനുശ്രീയെയും കണ്ടെത്താനായിരുന്നില്ല. ഇളയകുട്ടി അരുൺ, ഇരട്ടക്കുട്ടികളിൽ അനുഷ എന്നിവർ നീന്തി രക്ഷപെട്ട് വീടിന് അയൽവാസികളോട് പറഞ്ഞപ്പോഴാണ് നാട്ടുകാർ വിവരം അറിഞ്ഞത്.
ഇതോടെ നാട്ടുകാർ നടത്തിയ തെരച്ചിലിൽ സുശീലയുടെ മകൾ സന്ധ്യയെ മൂന്ന് കിലോമീറ്റർ അകലെ നിന്നും കണ്ടെത്തി. നാട്ടുകാർ, പൊലീസ്, ദുരന്തനിവാരണ സേന, അഗ്നിരക്ഷാ സേന, എമർജൻസി റെസ്ക്യൂ ഫോഴ്സ്, ട്രോമാകെയർ തുടങ്ങിയവർ ഏറെ വൈകിയും തെരച്ചിൽ തുടർന്നെങ്കിലും ഫലമുണ്ടായില്ല. പ്രതികൂല കാലാവസ്ഥയും പുഴയിൽ വെള്ളം ഉയർന്നതും അടിയൊഴുക്കും രക്ഷാപ്രവർത്തനത്തിന് തടസമായി.കാണാതായതിന്റെ രണ്ട് കിലോമീറ്റർ അകലെയാണ് ഇപ്പോൾ രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിയാണ് ഇവർ ആത്മഹത്യ തെരഞ്ഞെടുക്കുവാൻ കാരണമെന്ന് പറയപ്പെടുന്നു. സുശീലയുടെ മകൾ സന്ധ്യ ജോലിക്കു പോയാണ് കുടുംബം പുലർത്തിയിരുന്നത്. എന്നാൽ, രണ്ടു മാസമായി സന്ധ്യ അസുഖമായി ജോലിക്കു പോയിരുന്നില്ല. ഇതോടെ കുടുംബം പ്രതിസന്ധിയില്‍ ആയിരുന്നു.