കൂടുതൽ പരാതികൾ ഉയരുന്നു, തൊപ്പിയുടെ യൂട്യൂബ് അക്കൗണ്ട് ബ്ലോക്ക് ചെയ്യും ; യുവാവിന് വീട്ടുകാരുമായി യാതൊരു ബന്ധവുമില്ലാത്ത അവസ്ഥ

New Update

publive-image

Advertisment

മലപ്പുറം: വളാഞ്ചേരിയില്‍ ഒരു കടയുടെ ഉദ്ഘാടന ചടങ്ങിനിടെ അശ്ലീല പദപ്രയോഗം നടത്തിയതിന് തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന യൂ ട്യൂബർ നിഹാദിനെ പൊലീസ് എറണാകുളത്തു വെച്ച് കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് ജാമ്യത്തിൽ വിട്ടയച്ചു. അതേസമയം കൂടുതൽ പരാതികൾ ഉയർന്ന സാഹചര്യത്തിൽ തൊപ്പിയുടെ യൂട്യൂബ് അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ പൊലീസ് നടപടിയെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ റിപ്പോർട്ട് നൽകാനും പൊലീസ് നീക്കം നടക്കുന്നുണ്ട്. അന്വേഷണത്തിൻ്റെ ഭാഗമായി തൊപ്പിയുടെ മുറിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഫോണുകൾ അടക്കമുള്ളവ പൊലീസ് വിശദമായി പരിശോധിച്ചു. മറ്റ് വകുപ്പുകൾ ചുമത്തേണ്ട തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പുറത്തു വരുന്ന വിവരം.

അതേസമയം, വീട്ടുകാരുമായി യുവാവിന് യാതൊരു ബന്ധവുമില്ലാത്ത അവസ്ഥയിലാണ്. കണ്ണൂർ മാങ്ങാട്ടാണ് ഇയാളുടെ വീട്. കുറേക്കാലമായി വീട്ടുകാരുമായി നിഹാദ് വലിയ അടുപ്പം പുലർത്തിയിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. മകനെക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നാണ് വീട്ടുകാരും പറയുന്നത്. മകന് യൂട്യൂബ് ചാനലുള്ളതായി പറഞ്ഞുകേട്ടിട്ടുണ്ടെന്നും എന്നാൽ അതുവഴി നടത്തുന്ന പ്രവർത്തനങ്ങളെ കുറിച്ച് അറിയില്ലെന്നും വീട്ടുകാർ പറയുന്നു.

അതേസമയം നാട്ടുകാർ തൊപ്പിയുടെ പ്രവർത്തികളിൽ അമർഷമുള്ളവരാണ്. യുട്യൂബിലൂടെ ആഭാസകരമായ വീഡിയോകൾ ചെയ്യുന്ന തൊപ്പിയുമായി നാടിന് ബന്ധമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. നാട്ടിലെ ആരുമായും അങ്ങനെ തൊപ്പിക്ക് ബന്ധമില്ലെന്നും നാട്ടുകാരിൽ ചലർ വ്യക്തമാക്കുന്നു. തൊപ്പി ഈ നാട്ടുകാരനെന്ന് പറയുന്നത് തന്നെ നാണക്കേടെന്നാണ് ചിലർ ചൂണ്ടിക്കാണിക്കുന്നതും.

Advertisment