/sathyam/media/post_attachments/jolbjOXNCbguabewQyOv.jpg)
കണ്ണൂർ വാഴ്സിറ്റി, സംസ്കൃത വാഴ്സിറ്റി എന്നിവടങ്ങളിലെ വിസി നിയമനങ്ങളിൽ അനാവശ്യമായി സർക്കാർ ഇടപെട്ട വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിലപാട് കടുപ്പിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന് അങ്കലാപ്പ്. ഗവർണറെ തണുപ്പിക്കാനുള്ള ശ്രമം പാഴായതോടെ അഭൂതപൂർവമായ പ്രതിസന്ധിയെ ആണ് സർക്കാർ നേരിടുന്നത്.
സർക്കാരിന്റേയും മാർക്സിസ്റ്റ് പാർട്ടിയുടേയും ധാർഷ്ട്യത്തിന് മുമ്പിൽ തെല്ലും കൂസലില്ലാതെയാണ് ഗവർണറുടെ നിലപാട്. ഇത്തരത്തിൽ മുമ്പോട്ട് പോയാൽ കേരളത്തിൽ വലിയ ഭരണഘടനാ പ്രതിസന്ധി ആയിരിക്കും ഉണ്ടാവുക. ഇന്നലെ പിണറായി വിജയൻ കണ്ണൂരിൽ നടത്തിയ പത്രസമ്മേളനത്തിൽ സർക്കാർ ഏറ്റുമുട്ടലിന് ഇല്ല എന്ന് പറഞ്ഞെങ്കിലും എരിതീയിൽ എണ്ണ ഒഴിക്കുന്ന നിലപാടാണ് ഇന്ന് കാനം രാജേന്ദ്രൻ സ്വീകരിച്ചത്.
ചാൻസ്ലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാൻ തങ്ങളെ നിർബന്ധിക്കരുത് എന്നാണ് കാനം പറഞ്ഞത്.
ഇടതുമുന്നണി അധികാരത്തിൽ വരുന്ന കാലഘട്ടങ്ങളിലെല്ലാം സർവകലാശാലാ ഭരണം പിടിച്ചെടുക്കാൻ അവർ ശ്രമിക്കും. ഇതിന് തടയിടാൻ സാധാരണഗതിയിൽ പ്രതിപക്ഷത്തെക്കൊണ്ട് സാധിക്കാറില്ല.
തന്നെക്കൊണ്ട് ചട്ടവിരുദ്ധമായി കാര്യങ്ങൾ ചെയ്യിപ്പിക്കുന്നു എന്ന ഗവർണ്ണരുടെ പരസ്യനിലപാട് പിണറായി വിജയന് സൃഷ്ടിക്കാൻ പോകുന്ന വെല്ലുവിളി നിസ്സാരമായിരിക്കില്ല. പ്രത്യേകിച്ച് കേന്ദ്ര സർക്കാരും ബി.ജെ.പിയും ഗവർണ്ണറെ അനുകൂലിക്കുന്ന സാഹചര്യത്തിൽ. എന്ത് തന്നെയായാലും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം കലുഷിതമായിരിക്കുന്നു.