ചിറയിൻകീഴ്: ജാതി വെറിക്ക് ഇരയായി ക്രൂരമായി മർദിക്കപ്പെട്ട ദളിത് യുവാവ് മിഥുന്റെ വീട് വെൽഫെയർ പാർട്ടി നേതാക്കൾ സന്ദർശിച്ചു. പ്രണയവിവാഹത്തെ തുടർന്ന്
മതം മാറാൻ വിസമ്മതിച്ച നവവരനെ ഭാര്യയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് ഇക്കഴിഞ്ഞ 31ന് ബീച്ച് റോഡിൽ വെച്ചാണ് ആക്രമിച്ചത്. മർദനത്തിൽ തലച്ചോറിന് ക്ഷതമേറ്റ മിഥുൻ ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.
ലത്തീൻ ക്രൈസ്ത വിശ്വാസിയാണ് മിഥുന്റെ ഭാര്യ ദീപ്തി. ഹിന്ദു തണ്ടാൻ വിഭാഗക്കാരനാണ് മിഥുൻ. കേരളം പോലെ പ്രബുദ്ധമായതും സാക്ഷരതയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നതുമായ ഈ സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ ദൗർഭാഗ്യകരമാണെന്ന് വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി മുംതാസ് ബീഗം പറഞ്ഞു.
ജാതിമതഭേദമന്യേ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശമുള്ള ഈ നാട്ടിൽ ഇത്തരം സന്ദർഭങ്ങൾ ഇനി ആവർത്തിക്കാൻ പാടില്ലെന്നും ,ദുരഭിമാന കൊലയ്ക്ക് ഇരയായ കെവിൻ എന്ന യുവാവിന്റെ അവസ്ഥ ഇനി ഉണ്ടാവാതിരിക്കണമെന്നും, അതിനു വേണ്ട നടപടികൾ സർക്കാർ കൈക്കൊള്ളണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ സംസ്ഥാന വൈസ് പ്രസിഡന്റ മഹേഷ് തോന്നയ്ക്കൽ പറഞ്ഞു.
വെൽഫെയർ പാർട്ടി ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ അനസ് എം ബഷീർ, ഫ്രറ്റേണിറ്റി മൂവ്മെന്റ ജില്ല സെക്രട്ടറി അംജദ് റഹ്മാൻ, പാർട്ടി മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഫൈസൽ പള്ളിനട , ജാസിൻ എന്നിവർ സംബന്ധിച്ചു.