മണ്ഡല-മകരവിളക്ക് ഉല്‍സവം: നവംബര്‍ 16 ന് തുടക്കമാകും; തീര്‍ത്ഥാടനത്തിന് ശബരിമല ഒരുങ്ങുന്നു. പ്രവേശനം വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ; പ്രതിദിനം 30000 അയ്യപ്പഭക്തര്‍ക്കാണ് ദര്‍ശനത്തിന് അനുമതി ലഭിക്കുക

New Update

publive-image

ശബരിമല സന്നിധാനം - ഫയല്‍ ചിത്രം

പത്തനംതിട്ട:ഒരു മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനുകൂടി ശബരിമല ഒരുങ്ങുകയാണ്. കലിയുഗവരദനും അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ നായകനുമായ ശബരിമല ശ്രീധര്‍മ്മശാസ്താവിന്‍റെ തിരുനട ശരണമന്ത്രങ്ങളാല്‍ മുഖരിതമാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം. 2021-2022 വര്‍ഷത്തെ (കൊല്ലവര്‍ഷം 1197) മണ്ഡലം-മകരവിളക്ക് ഉല്‍സവത്തിന് നവംബര്‍ 16 ന് തുടക്കമാകും.

Advertisment

നവംബര്‍ 15 ന് വൈകുന്നേരം ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിക്കും. തുടര്‍ന്ന് മേല്‍ശാന്തി ഉപദേവതാ ക്ഷേത്രനടകളും തുറന്ന് ദീപങ്ങള്‍ തെളിക്കും. പിന്നേട് പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആ‍ഴിയില്‍ അഗ്നി പകരും.

ശബരിമല-മാ‍ളികപ്പുറം പുതിയ മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങും അന്നേദിവസം വൈകുന്നേരം ആറുമണിക്ക് ആരംഭിക്കും. ഇരുമുടി കെട്ടുമേന്തി പതിനെട്ടാം പടികയറി വരുന്ന ശബരിമല-മാളികപ്പുറം മേല്‍ ശാന്തിമാരായ എന്‍.പരമേശ്വരന്‍ നമ്പൂതിരിയെയും ശംഭു നമ്പൂതിരിയെയും നിലവിലെ മേല്‍ശാന്തി പതിനെട്ടാം പടിക്ക് മുന്നിലായി സ്വീകരിച്ച് ശബരീശസന്നിധിയിലേക്ക് ആനയിക്കും.

തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങുകള്‍ നടക്കുക.സോപാനത്തിനുമുന്നിലായി നടക്കുന്ന ചടങ്ങില്‍ വച്ച് ക്ഷേതന്ത്രി, പുതിയ മേല്‍ശാന്തിയെ കലശാഭിഷേകം ചെയ്യും.ശേഷം ശ്രീകോവിലിനുള്ളിലേക്ക് കൈപിടിച്ച് കൊണ്ടുപോയി അയ്യപ്പന്‍റെ മൂലമന്ത്രം മേല്‍ശാന്തിയുടെ കാതുകളില്‍ ഓതികൊടുക്കും.

പിന്നേട് മാളികപ്പുറം ക്ഷേത്രത്തില്‍ വച്ച് മാളികപ്പുറം മേല്‍ശാന്തിയെ അവരോധിക്കും.16 ന് ആണ് വിശ്ചികം ഒന്ന്.അന്ന് പുലര്‍ച്ചെ ഇരുക്ഷേത്രനടക‍ളും തുറക്കുന്നത് പുറപ്പെടാ ശാന്തിമാരായ എന്‍.പരമേശ്വരന്‍ നമ്പൂതിരിയും ശംഭു നമ്പൂതിരിയും ആയിരിക്കും. അതേസമയം ഒരു വര്‍ഷത്തെ ശാന്തി വൃത്തി പൂര്‍ത്തിയാക്കിയ ശബരിമല മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റിയും മാളികപ്പുറം മേല്‍ശാന്തി രജികുമാര്‍ നമ്പൂതിരിയും 15 ന് രാത്രി തന്നെ പതിനെട്ടാം പടികള്‍ ഇറങ്ങി കലിയുഗവരദന് യാത്രാവന്ദനം നല്‍കി വീടുകളിലേക്ക് മടങ്ങും.

നവംബര്‍ 16 മുതല്‍ ഡിസംബര്‍ 26 വരെയാണ് മണ്ഡലപൂജാ മഹോല്‍സവം. മകരവിളക്ക് ഉല്‍സവത്തിനായി ശബരിമല ക്ഷേത്രനട ഡിസംബര്‍ 30 ന് തുറക്കും. മകരവിളക്ക് ഉല്‍സവം 30 മുതല്‍ ജനുവരി 20 വരെയാണ്. 16 മുതല്‍ ഭക്തരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കും. 2022 ജനുവരി 19 വരെ ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള അനുമതി ഉണ്ട്.

തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ഡിസംബര്‍ 26 ന്. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന 2022 ജനുവരി 14 ന് വൈകുന്നേരം 6.30 ന് നടക്കും. മകരവിളക്ക് ജനുവരി 14 ന് ആണ്.
ഈ തിര്‍ത്ഥാടനകാലത്ത് ശബരിമലയിലേക്കുള്ള അയ്യപ്പഭക്തരുടെ പ്രവേശനം വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ആയിരിക്കും. പ്രതിദിനം 30000 അയ്യപ്പഭക്തര്‍ക്കാണ് ദര്‍ശനത്തിന് അനുമതി ലഭിക്കുക.

കൊവിഡ്-19 സുരക്ഷാമാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചായിരിക്കും അയ്യപ്പഭക്തര്‍ക്ക് ശബരിമലയില്‍ ദര്‍ശനത്തിന് സൗകര്യം ഒരുക്കുന്നത്. വെര്‍ച്വല്‍ക്യൂ സംവിധാനത്തിലൂടെ ദര്‍ശനത്തിനുള‍ള പാസ്സ് ലഭിച്ച അയ്യപ്പഭക്തര്‍ കൊവിഡ്-19 ന്‍റെ രണ്ട് ഡോസ് പ്രതിരോധവാക്സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ്-19 ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കൊണ്ടുവരേണ്ടതാണ്. ഒര്‍ജിനല്‍ ആധാര്‍കാര്‍ഡും അയ്യപ്പഭക്തര്‍ കൈയ്യില്‍ കരുതണം.

നിലയ്ക്കലില്‍ സ്പോട്ട് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് സംവിധാനമുണ്ടാകും. നിലയ്ക്കലില്‍ കൊവിഡ്-19 പരിശോധനയ്ക്ക് സംവിധാനം ഒരുക്കിയിട്ടുണ്ട്. ശബരിമലയുടെ ബെയ്സ് ക്യാമ്പ് നിലയ്ക്കല്‍ ആയിരിക്കും. പമ്പയില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് അനുവദിക്കില്ല. പമ്പാ നദിയില്‍ സ്നാനം അനുവദിച്ചിട്ടുണ്ട്. നിലയ്ക്കല്‍, സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അയ്യപ്പഭക്തര്‍ക്കായി അന്നദാനം നല്‍കുന്നതാണ്.

പമ്പയിലും സന്നിധാനത്തും താമസത്തിനുള്ള സൗകര്യം ഉണ്ടാവില്ല. ദര്‍ശനം പൂര്‍ത്തിയാക്കിയാല്‍ അയ്യപ്പഭക്തര്‍ പമ്പയിലേക്ക് മടങ്ങേണ്ടതാണ്. അയ്യപ്പഭക്തന്‍മാര്‍ പമ്പയില്‍ നിന്ന് ശബരിമല കയറേണ്ടതും ഇറങ്ങേണ്ടതും സ്വമിഅയ്യപ്പന്‍ റോഡ് വ‍ഴിആണ്. മുന്‍കാലങ്ങളിലെ പോലെ ഭക്തര്‍ക്ക് നെയ്യഭിഷേകം നടത്തിനുള്ള സംവിധാനം ഇക്കുറി ഉണ്ടാവില്ല. പകരം ഭക്തര്‍ ഇരുമുടി കെട്ടില്‍ കൊണ്ടുവരുന്ന തേങ്ങയിലെ നെയ്യ് ദേവസ്വം ജീവനക്കാര്‍ പ്രത്യേക കൗണ്ടറുകളില്‍ ശേഖരിച്ച് അഭിഷേകത്തിനായി കൊണ്ടുപോകുന്നതാണ്.

അഭിഷേകം നടത്തിയ ആടിയ ശിഷ്ടം നെയ്യ് പ്രസാദവും മറ്റ് പ്രസാദങ്ങളും ഭക്തര്‍ക്ക് ദേവസ്വത്തിന്‍റെ പ്രത്യേക കൗണ്ടറുകള്‍ വ‍ഴി ലഭ്യമാക്കും. ഭക്തര്‍ക്ക് അപ്പം, അരവണ പ്രസാദവും സന്നിധാനത്ത് നിന്ന് വാങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്വാമിഅയ്യപ്പന്‍ റോഡിന്‍റെ വിവിധ പോയിന്‍റുകളില്‍ അയ്യപ്പഭക്തര്‍ക്കായി എമര്‍ജെന്‍സി മെഡിക്കല്‍ കേന്ദ്രങ്ങളും ഓക്സിജന്‍ പാര്‍ലറുകളും പ്രവര്‍ത്തിക്കും.

Advertisment