Advertisment

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുളള കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് തീവ്രയജ്ഞം സംസ്ഥാനത്ത് വിജയകരമായി പൂർത്തീകരിച്ചു

New Update

publive-image

Advertisment

തിരുവനന്തപുരം: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുളള കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് തീവ്രയജ്ഞം സംസ്ഥാനത്ത് വിജയകരമായി പൂർത്തീകരിച്ചു. സംസ്ഥാനത്തുള്ള പശു, എരുമ വർഗ്ഗങ്ങളുടെ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പാണ് ഇപ്പോൾ നടന്നിട്ടുള്ളത്.

11,54,105 ഉരുക്കൾക്ക് കുത്തിവയ്പ്പ് നൽകി. ആകെ ഉരുക്കളുടെ എണ്ണത്തിന്റെ 80% ത്തെ വാക്സിനേറ്റ് ചെയ്യുക വഴി "ഹെര്‍ഡ് ഇമ്മ്യൂണിറ്റി" കൈവരിക്കുന്നതിന് സാധിച്ചു. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി കൃത്യം ഒരു മാസത്തിനുള്ളില്‍ യജ്ഞം വിജയകരമായി അവസാനിപ്പിച്ചിട്ടുണ്ട്. യജ്ഞവുമായി ബന്ധപ്പെട്ട് പ്രതിരോധ ശേഷിയുടെ അളവ് നിർണ്ണയിക്കുന്ന സീറോ മോണിറ്ററിങ്, സീറോ സര്‍വയിലന്‍സ് പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി വരുന്നു.

ഇരട്ടകുളമ്പുളള എല്ലാ മൃഗങ്ങളേയും ബാധിക്കുന്ന ഭയാനകമായ ഒന്നാണ് കുളമ്പുരോഗം. ഏറ്റവും ചെറിയ വൈറസുകളില്‍ ഒന്നാണ് കുളമ്പുരോഗ ബാധയുണ്ടാക്കുന്ന വൈറസ്. ഈ രോഗം ബാധിച്ച ഉരുക്കളുമായുളള സമ്പര്‍ക്കത്തിലൂടെയും, വായുവിലൂടെയും കിലോമീറ്ററുകളോളം ദൂരത്തില്‍ പരക്കും എന്ന ഒരു പ്രത്യേകത കൂടി ഈ രോഗത്തിനുണ്ട്.

രോഗം ബാധിച്ചാൽ രണ്ട് ദിവസത്തിനുളളില്‍ വായിലും, കുളമ്പിനിടയിലും, അകിടിലും വെള്ളം നിറഞ്ഞ പോളകള്‍ പ്രത്യക്ഷപ്പെടുന്നതാണ് പ്രധാന ലക്ഷണം. ഈ രോഗം ബാധിച്ചാല്‍ രക്ഷപ്പെടുന്ന ഉരുക്കള്‍ക്ക് ശ്വാസത്തിന്റെ ഗതിവേഗം സ്ഥിരമായി കൂടുക, പ്രത്യുല്പാദനശേഷിയെ ബാധിക്കുക, പാലുല്പാദനം കുറയുക, ഉരുക്കൾ ക്ഷീണിച്ചു പോവുക തുടങ്ങിയവ സംഭവിക്കാവുന്നതാണ്.

അങ്ങനെ കര്‍ഷക സമൂഹത്തെ സംബന്ധിച്ച് ഒരു സാമ്പത്തിക ദുരന്തമായി മാറുന്നതാണ് കുളമ്പുരോഗ ബാധ. ഇതില്‍ നിന്ന് രക്ഷകിട്ടുന്നതിന് പ്രതിരോധ കുത്തിവെയ്പ്പ് മാത്രമാണ് ഏകമാര്‍ഗ്ഗം എന്നുള്ളതുകൊണ്ട് കേന്ദ്ര സര്‍ക്കാരും, സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് വാക്സിനും, അനുബന്ധ സാമഗ്രികളും ലഭ്യമാക്കി ഈ യജ്ഞം നടത്തുന്നതിനുളള എല്ലാ നടപടികളും സ്വീകരിച്ചിരുന്നു.

മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി മൃഗാശുപത്രികളുടെ പ്രവര്‍ത്തനം സുഗമമായി നടത്തികൊണ്ട് പോകത്തക്കവിധം അറ്റന്‍ഡര്‍മാരെ മൃഗാശുപത്രികളില്‍ തന്നെ നിലനിര്‍ത്തികൊണ്ട് ആയിരത്തോളം ആള്‍ക്കാരെ താല്‍ക്കാലിക സഹായികളെ പ്രതിരോധകുത്തിവയ്പ്പിനായി നിയോഗിച്ചുകൊണ്ടാണ് കാമ്പയിൻ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചത്. ഇപ്രകാരം 1100 ഓളം ആളുകൾക്ക് താൽക്കാലികമായി തൊഴില്‍ നല്‍കുന്നതിനും സാധിച്ചിട്ടുണ്ട്.

യജ്‌ഞം ആരംഭിച്ചതുമുതൽ ഉണ്ടായിരുന്ന പ്രതികൂല കാലാവസ്ഥ, കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലം എന്നിവയ്ക്കിടയിലും വീട് വീടാന്തരം കയറി ഉരുക്കളെ പ്രതിരോധ കുത്തിവയ്പ്പിന് വിധേയമാക്കുന്നതിന് അക്ഷീണം കൂട്ടായ പ്രവർത്തനം കാഴ്ചവച്ച മൃഗസംരക്ഷണ വകുപ്പിലെ ഓരോ ഉദ്യോഗസ്ഥ അനുദ്യോഗസ്ഥർക്കും താൽക്കാലിക വാക്സിനേറ്റർമാർ, സഹായികൾ, കർഷകർ എന്നിങ്ങനെ എല്ലാവർക്കും മന്ത്രി ജെ. ചിഞ്ചുറാണി നന്ദി അറിയിക്കുന്നു.

Advertisment