കല്‍പ്പറ്റ:എംഎൽഎ ഓഫീസ് സർക്കാർ നടപടികൾക്കായി കാത്തിരിക്കാതെ ആശ്രയിക്കുന്നവർക്ക് മറ്റുള്ളവരുടെ കൂടി സഹായത്തോടെ ആവശ്യങ്ങൾ നിറവേറ്റി നൽകാൻ കഴിയുന്ന ജനകീയ കേന്ദ്രമായി മാറണമെന്ന് രാഹുല്‍ഗാന്ധി എംപി. കൽപ്പറ്റയിൽ അഡ്വ. ടി സിദ്ദിഖ് എംഎല്‍എയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാഹുല്‍ഗാന്ധി എംപി.
ഓഫീസ് ഒരു കെട്ടിടം മാത്രമല്ല, മറിച്ച് ജനങ്ങളുമായി ബന്ധം സ്ഥാപിക്കുന്ന കണ്ണിയാണ്. ഏത് പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനാവുന്ന വിധത്തില്‍ വയനാട്ടിലെ ജനങ്ങളുടെ ആയുധമായി ഈ ഓഫീസ് മാറണം. എന്നാല്‍ ആര്‍എസ്എസിന്റെയോ സിപിഎമ്മിന്റെയോ ഓഫീസിലേത് പോലെ ആക്രമിക്കാനുള്ള ആയുധമാക്കാനല്ല പറയുന്നതെന്നും കേരളത്തിലെ അക്രമ രാഷ്ട്രീയത്തെ പരാമർശിച്ചു രാഹുല്‍ഗാന്ധി പറഞ്ഞു.
പറയുന്നതിഷ്ടപ്പെടുന്നില്ലെങ്കില്‍ അവരെ ഉപദ്രവിക്കുന്ന രീതിയല്ല നമ്മുടേത്. എതിര്‍ക്കുന്നവരെ പോലും ബഹുമാനിക്കുന്നതാണ് നമ്മുടെ രീതി. സ്‌നേഹവും സാഹോദര്യവും കൊണ്ടാണ് ഏത് പ്രശ്‌നങ്ങളെയും നേരിടാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
രോഗമടക്കമുള്ള എന്തെങ്കിലും പ്രശ്‌നമായി എത്തുന്നവരെ സഹായിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കായി കാത്ത് നില്‍ക്കരുത്. മറ്റുള്ളവരുടെ സഹായങ്ങള്‍ അഭ്യര്‍ഥിച്ചുകൊണ്ട് അത്തരം വിഷയങ്ങളില്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും അത്താണിയായി മാറാന്‍ ഈ ഓഫീസിന് കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ ജനങ്ങള്‍ നിരവധി വെല്ലുവിളികളാണ് നേരിടുന്നത്. വായ്പയെടുത്ത മുപ്പതിനായിരം കര്‍ഷകര്‍ക്ക് ബാങ്ക് നോട്ടീസ് അയച്ചിരിക്കുകയാണ്. കര്‍ഷകര്‍ക്ക് വേദനയുണ്ടായാല്‍ അത് മറ്റുള്ളവരിലേക്കും പ്രസരിക്കും. രാജ്യത്ത് ഭയാനകമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. നോട്ടുനിരോധനം, ജി എസ് ടിയുടെ അപാകതകള്‍, കോവിഡ് നിയന്ത്രണത്തിലെ പോരായ്മകള്‍ ഇതെല്ലാം ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
നിയോജകമണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ റസാഖ് കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, പ്രതിപക്ഷനേതാവ് വിഡി സതീശന്‍, എഐസിസി സെക്രട്ടറി പിവി മോഹന്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് എംഎല്‍എ, എംപി അനില്‍കുമാര്‍ എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെകെ എബ്രഹാം, പിഎം നിയാസ്, ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍, ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ പിപിഎ കരീം, കെകെ അഹമ്മദ് ഹാജി, പിപി ആലി, ടിജെ ഐസക്, മുജീബ് കേയംതൊടി, സംഷാദ് മരക്കാര്‍, നസീമ ടീച്ചര്‍, കെ അജിത, ഷംസുദ്ദീന്‍ നെല്ലറ, ഡോ. ഷാനവാസ്, ബഷീര്‍ മൂപ്പന്‍, ജോസഫ് ഇ ജോര്‍ജ്ജ് സംബന്ധിച്ചു.