കാസർകോഡ് : ഗണേശ ചതുർത്ഥി പ്രമാണിച്ച് കാസർകോഡ് ജില്ലയിൽ നാളെ പൊതു അവധി. കേരളത്തിൽ കാസർകോഡ് ജില്ലയിൽ മാത്രമാണ് പൊതു അവധി പ്രഖ്യാപിച്ചിട്ടുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. എന്നാൽ നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.
കാസർകോഡ് ജില്ലാ കളക്ടർ വാർത്താക്കുറിപ്പിലൂടെയാണ് ജില്ലയിലെ പൊതു അവധിയുടെ വിവരം അറിയിച്ചത്. ഗണപതി ഭഗവാന്റെ ജന്മദിനമാണ് ഗണേശചതുർത്ഥിയായി രാജ്യമാകെ ആഘോഷിക്കുന്നത്.
ഹിന്ദു പുരാണങ്ങൾ അനുസരിച്ച് ഗണപതി ഭാദ്രപദ മാസത്തിലെ ശുക്ല പക്ഷത്തിലാണ് ജനിച്ചത്. ഗണേശ ചതുർത്ഥി കാലാകാലങ്ങളായി ആഘോഷിക്കപ്പെട്ടിരുന്നെങ്കിലും 1893-ൽ പൂനെയിൽ വെച്ച് ബാലഗംഗാധര തിലകാണ് ഇതൊരു പൊതു ആഘോഷം ആക്കുന്നതിന് തുടക്കമിട്ടത്.
ഉത്തരേന്ത്യയിൽ 10 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ ആണ് ഗണേശ ചതുർത്ഥിയുമായി ബന്ധപ്പെട്ടുള്ളത്. പത്താം ദിവസമായ ചതുർത്ഥി ദിനത്തിൽ ഗണപതി ഭഗവാന്റെ കളിമൺ വിഗ്രഹങ്ങൾ നദികളിലോ സമുദ്രങ്ങളിലോ ഒഴുക്കുന്ന ചടങ്ങ് നടക്കും. ഈ വർഷത്തെ ഗണേശ ചതുർത്ഥി ദിനമായ സെപ്റ്റംബർ 19 ന് ഗുജറാത്ത്, മഹാരാഷ്ട്ര, ഒറീസ്സ, തമിഴ്‌നാട്, ഗോവ എന്നിവിടങ്ങളിലും അവധിയായിരിക്കും.