തിരുവനന്തപുരം: ഈ വർഷത്തെ കേരളപ്പിറവി വിപുലമായി ആഘോഷിക്കാൻ സംസ്ഥാന സർക്കാർ. കേരളപ്പിറവി ആഘോഷങ്ങളോട് അനുബന്ധിച്ച് കേരളീയം എന്ന പേരിൽ പരിപാടി സംഘടിപ്പിക്കും. വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
കേരളപ്പിറവിയോട് അനുബന്ധിച്ച് കേരളീയം എന്ന പേരിൽ മലയാളത്തിന്റെ മഹോത്സവം സംഘടിപ്പിക്കും. ഒരാഴ്ച നീളുന്നതാണ് പരിപാടി. സമസ്ത മേഖലകളിലും കേരളം ആർജ്ജിച്ച നേട്ടങ്ങൾ, സാംസ്‌കാരിക തനിമ എന്നിവ ലോകത്തിന് മുൻപിൽ അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് പരിപാടി. ലോകത്തിലെ തന്നെ പ്രഗത്ഭരും പ്രമുഖരുമായുള്ളവരെ ഉൾപ്പെടുത്തി സെമിനാറുകൾ സംഘടിപ്പിക്കുകയാണ് പ്രധാന അജണ്ട. കവടിയാർ മുതൽ കിഴക്കേകോട്ട വരെ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും.
കേരളം കൈവരിച്ച നേട്ടങ്ങൾക്കൊപ്പം ഭാവി കേരളത്തിന് എന്ത് വേണമെന്ന ചർച്ചയും നടത്തും. പത്തോളം പ്രദർശനങ്ങളും 25 ഓളം അന്താരാഷ്ട്ര സെമിനാറുകളും സംഘടിപ്പിക്കും. കേരളത്തിന്റെ നേട്ടങ്ങൾ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യക്തമാക്കുന്ന എക്‌സിബിഷനുകൾ ഉണ്ടാകും. വിവിധ വേദികളിലായി 10 ഓളം പ്രദർശനങ്ങളാകും ഉണ്ടാകുക.
നഗരം മുഴുവൻ ദീപാലംകൃതമാക്കും. നിയമസഭയിൽ പുസ്തകോത്സവം സംഘടിപ്പിക്കും. ടൂറിസം കൂടി ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കും. തലസ്ഥാന നഗരിയാകെ പ്രദർശന വേദിയാകുന്ന പ്രതീതിയാകും ഉണ്ടാകുക എന്നും മുഖ്യമന്ത്രി പറഞ്ഞു.