കോഴിക്കോട് : നിപ സംശയത്തെത്തുടര്‍ന്ന് കോഴിക്കോട് നാലുപേര്‍ ചികിത്സയിലുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ ദിവസം പനി ബാധിച്ച് മരിച്ച വ്യക്തിയുടെ ഭാര്യയും കുട്ടികളും അടക്കമാണ് ചികിത്സയില്‍ ഉള്ളത്. ഇതില്‍ ഒമ്പതു വയസുള്ള കുട്ടി വെന്റിലേറ്ററിലാണ്. പത്തുമാസം പ്രായമുള്ള കുട്ടിയുടേയും ഭാര്യയുടേയും നില മെച്ചപ്പെട്ട് വരുന്നതായും ആരോഗ്യമന്ത്രി ഉന്നതതലയോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പനിവിവരം അറിഞ്ഞ ഉടന്‍ തന്നെ ആരോഗ്യവകുപ്പ് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. നിലവില്‍ 75 പേരുടെ സമ്പര്‍ക്ക പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. ഇവരെ ഐസൊലേഷനിലേക്ക് മാറ്റും. കഴിഞ്ഞ ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പ്രാഥമിക സമ്പര്‍ക്കമാണ് ആണ് എല്ലാം. ഹൈ റിസ്‌കിലും ഇവര്‍ ഉള്‍പ്പെടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിശോധനാഫലം ലഭിച്ചാല്‍ മാത്രമേ നിപ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരൂ എന്നും മന്ത്രി വ്യക്തമാക്കി.
2021ല്‍ ആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിലാണു നടപടികള്‍ സ്വീകരിക്കുന്നത്. കോഴിക്കോട്ട് കണ്‍ട്രോള്‍ റൂം തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 16 കോര്‍ കമ്മിറ്റികള്‍ രൂപീകരിച്ച് ഇതിനായി 16 ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി. സ്വീകരിക്കേണ്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍, ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ ഇടപെടലുകള്‍ നടന്നു വരുന്നു. വൈകിട്ട് മന്ത്രിമാരുടേയും ജനപ്രതിനിധികളുടേയും യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
എല്ലാ ആശുപത്രികളിലും മാസ്‌ക്, പിപി കിറ്റ് അടക്കമുള്ള ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ പ്രോട്ടോക്കോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ പാലിക്കണം. അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. നേരത്തെ ഇത് പോലെയുള്ള മരണങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.