കോഴിക്കോട് നാലു പേർക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം. നിപ ബാധിച്ച് മരിച്ചവരുമായി സമ്പർക്കത്തിലുണ്ടായിരുന്ന രണ്ട് പേർക്കുകൂടിയാണ് ഇന്ന് പോസിറ്റീവ് ആയിരിക്കുന്നത്.
നിപ സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ ഉള്ളവരുടെ വിശദാംശങ്ങൾ തേടുകയാണ്. 7 പേരാണ് ആകെ ചികിത്സയിലുള്ളത്. രോഗ ഉറവിട കേന്ദ്രങ്ങളായ രണ്ടിടങ്ങളിൽ നിയന്ത്രണം കർശനമാക്കിയിട്ടുണ്ട്
ആകെ 168 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ആദ്യത്തെ കേസിലെ സമ്പർക്കപ്പട്ടികയിൽ 158 പേരാണ്. അതിൽ 127 ആരോഗ്യപ്രവർത്തകരാണ്. ബാക്കി 31 പേർ വീട്ടിലും പരിസരത്തും ഉള്ളവർ. രണ്ടാമത്തെ കേസിലെ സമ്പർക്കപ്പട്ടികയിൽ നൂറിലേറെ പേരാണുള്ളത്.
എന്നാൽ, അതിൽ 10 പേരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. സമ്പർക്കപ്പട്ടികയിലുള്ളരെ ഹൈ റിസ്ക്, ലോ റിസ്ക് ആയി തരംതിരിക്കും. ആരൊക്കെയായിട്ടാണ് അടുത്തിടപഴകിയിട്ടുള്ളത് എന്നു കണ്ടെത്താൻ ഇവർ പോയ ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കും. പൊലീസിന്റെ കൂടി സഹായം തേടും.
വനംവകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തിൽ വവ്വാലുകളുടെ ആവാസകേന്ദ്രം സംബന്ധിച്ച് സർവേ നടത്തും. 3 കേന്ദ്ര സംഘങ്ങൾ ബുധനാഴ്ച എത്തും. ആരും ആശങ്കപ്പെടേണ്ടതില്ല. ഇതുസംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ ആരോഗ്യവകുപ്പും സർക്കാരും നൽകും. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ രോഗലക്ഷണമുണ്ടെങ്കിൽ കോൾ സെന്ററിൽ ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.