കൊച്ചി: നടി കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്ര സ്ഥാപനത്തിലെ തീപിടിത്തത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലക്ഷ്യ ബുട്ടീക്കിൽ തീപടർന്നത് ഓഫ് ചെയ്യാത്ത അയൺ ബോക്‌സിൽ നിന്നെന്നാണ് നിഗമനം. ബുട്ടീക്കിൽ ഓൺലൈൻ വ്യാപാരമായിരുന്നു കാര്യമായി നടന്നിരുന്നത്. തുണികൾ തയ്ച്ച് നൽകുന്ന യൂണിറ്റാണ് ഇവിടെ കൂടുതലും പ്രവർത്തിക്കുന്നത്.
ഇത്തരത്തിൽ തയ്യൽ കഴിഞ്ഞതിന് ശേഷം വസ്ത്രങ്ങൾ ഓൺലൈനായി അയക്കുന്നതിന് മുൻപ് തുണികൾ അയൺ ചെയ്തിരുന്നു. ഇതിനായി ഉപയോഗിച്ചിരുന്ന മെഷീൻ ഓഫ് ചെയ്യാൻ മറന്നതാകാം തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം ഇടപ്പള്ളി ഗ്രാന്റ് മാളിലുള്ള ബുട്ടീക്കിലാണ് പുലർച്ചെയോടെ തീപിടിത്തമുണ്ടായത്. അഗ്നി ബാധയിൽ കടയിലെ തയ്യൽ മെഷീനുകളും തുണികളും കത്തി നശിച്ചു. ഗ്രാന്റ് മാളിന്റെ മൂന്നാം നിലയിലാണ് ഈ ബുട്ടീക്ക് പ്രവർത്തിച്ചിരുന്നത്. സെക്യൂരിറ്റി ജീവനക്കാരാണ് കടയിൽ തീപിടുത്തം ഉണ്ടായത് ആദ്യം കണ്ടത്. പുറത്തേക്ക് പുക വമിച്ചതോടെ ജീവനക്കാർ വിവരം ഉടൻ തന്നെ ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു