കാലടി: ഇരുപതിനായിരം രൂപയും എ.ടി.എം. കാർഡ്, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് ഇത്രയുമടങ്ങിയ ഒരു പഴ്‌സ് റോഡിൽ വീണുകിടക്കുന്നത് രാവിലെ വീടിന്റെ മുൻപിൽ സൈക്കിൾ ചവിട്ടി കളിയ്ക്കുമ്പോഴാണ് ഡേവിഡിന്റേയും എൽവിന്റെയും കണ്ണിൽപ്പെട്ടത്.
ഇരുവരും അതെടുത്ത് ഭദ്രമായി കൊണ്ടുപോന്നു. രണ്ടുപേരും അവരവരുടെ വീടുകളിൽ വിവരം പറഞ്ഞു. ആധാർ കാർഡുണ്ടായിരുന്നതിനാൽ പേഴ്‌സിന്റെ ഉടമയെ കണ്ടെത്താൻ അധികം പാടുപെടേണ്ടിവന്നില്ല, കുട്ടികളുടെ രക്ഷിതാക്കൾക്ക്. മേരിഗിരി സ്വദേശിയായ പേഴ്‌സിന്റെ ഉടമ സുബ്രഹ്മണ്യനെത്തേടി കുട്ടികളും രക്ഷിതാക്കളും എത്തി.
മാതൃകാപരമായ പ്രവർത്തനം കുഞ്ഞുമനസ്സുകളിൽ തോന്നിച്ചതിന്റെ സന്തോഷത്തിലാണ് രക്ഷിതാക്കൾ. ബന്ധുക്കളാണ് രണ്ടുകുട്ടികളും. സുബ്രഹ്മണ്യൻ പേഴ്‌സ് തിരികെക്കിട്ടിയ സന്തോഷത്തിൽ സമ്മാനവും നൽകിയാണ് ഇരുവരെയും പറഞ്ഞയച്ചത്. മഞ്ഞപ്ര ആനപ്പാറ സ്വദേശി ചിറമേൽ ഡേവിസ്സിന്റെയും ബീനയുടെയും മകനാണ് ഡേവിഡ്.
വാതക്കാട് സെന്റ് ആൻസ് പബ്ലിക്ക് സ്‌കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർഥിയാണ്. ചിറമേൽ ലാലു, റിൻസി ദമ്പതികളുടെ മകനാണ് എൽവിൻ. മഞ്ഞപ്ര സെന്റ് മേരിസ് യു.പി സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.